33. റിപ്പബ്ലിക് ദിന പരേഡും ഞങ്ങളും

 ഭാരതം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ജനുവരി 26 നു രാഷ്ടപതിഭവനുമുമ്പില്‍ ഉള്ള വിശാലമായ രാജ്പഥില്‍ (ഇപ്പോള്‍ കര്‍ത്തവ്യ പഥ്)  നടക്കുന്ന പരേഡ്  കാണാന്‍ ഏതു ഭാരതീയനും കൊതി ഉണ്ടാവുമല്ലോ. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള കേരളത്തില്‍ താമസിക്കുന്ന നമുക്ക് അതിനു വേണ്ടി മാത്രം ഡല്‍ഹിയില്‍ പോയി കാണാനത്ര എളുപ്പമല്ലല്ലോ. ന്യുഡല്‍ഹിയില്‍ മൂന്നു വര്‍ഷം താമസിക്കുമ്പോള്‍ ഒരിക്കലെങ്കിലും അത് കാണാതിരിക്കാനാവില്ല. കുട്ടികള്‍ക്കും വലിയവര്‍ക്കും അവരവരുടെ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാനുള്ള ആ അസുലഭാവസരം ഞങ്ങള്‍ പാഴാക്കിയില്ല.

അഹിംസയുടെയും സഹനസമരത്തിന്റെയും സിവില്‍ നിസ്സഹകരണത്തിന്റെയും ഫലമായി ബ്രിട്ടീഷുകാരില്‍ നിന്നും ഭാരതം 1947 ആഗസ്റ്റ്‌ പതിനഞ്ചിന് സ്വാതന്ത്ര്യം നേടിയെങ്കിലും അന്ന് ഭാരതത്തിനു തനതായ ഒരു ഭരണഘടനയില്ലായിരുന്നു. ബ്രിട്ടനിലെ പാരലമെന്‍റ് പാസാക്കിയ ഒരു നിയമം അനുസരിച്ചാണ് ഇന്ത്യയെന്നും പാകിസ്ഥാ നെന്നും രണ്ടു രാജ്യങ്ങള്‍ ഉടലെടുത്തത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ രാജ്യം ജോര്‍ജ്  ആറാമന്റെ കീഴില്‍ മൌണ്ട് ബാറ്റന്‍ പ്രഭു ഗവര്‍ണര്‍  ജനറലായായിട്ടായിരുന്നു സ്വാതന്ത്ര്യം പ്രാപിച്ചത്. 1947 ആഗസ്റ്റ്‌ 28 നു ഇന്ത്യക്ക് ഒരു ഭരണ ഘടനയുണ്ടാക്കുവാന്‍ ഒരു കമ്മറ്റി രൂപീകരിച്ചു ബി.ആര്‍.അംബദ്ക്കര്‍ അദ്ധ്യക്ഷനായി. കമ്മറ്റി ഭരണഘടനയുടെ നക്കല്‍ 1947 നവംബര്‍ നാലിന് അസംബ്ലിക്കു  സമര്‍പ്പിച്ചു. രണ്ടു വര്‍ഷവും 11 മാസവും 18 ദിവസത്തിനും ഇടയില്‍ 166 ദിവസം അസംബ്ലി കൂടിയാണ് ഭരണ ഘടന ചര്‍ച്ച  ചെയ്തു അംഗീകരിക്കപ്പെട്ടത്. 308 അംഗങ്ങള്‍ ഉള്ള ഭരണഘടനാ അസംബ്ലി 1950 ജനുവരി 24 നു ഭരണഘടനയുടെ രണ്ടു പകര്‍പ്പുകളില്‍ , ഒന്ന് ഇന്ഗ്ലീഷിലും , മറ്റൊന്ന് ഹിന്ദിയിലും 308 അംഗങ്ങളും ഒപ്പിട്ടു. 1950 ജനുവരി 26 നു അങ്ങനെ ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്ന ഈ ദിവസം ആണല്ലോ റിപ്പബ്ലിക് ദിനമായി ഭാരതീയര്‍ ആഘോഷിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനമായും ആഘോഷിക്കുന്നു.

ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം തലസ്ഥാനമായ ന്യുഡല്‍ഹിയിലാണല്ലോ ആഘോഷിക്കുന്നതു. രാഷ്ട്രപതി താമസിക്കുന്ന രാഷ്ട്രപതിഭവന്റെ മുമ്പിലെ കര്‍ത്തവ്യ പഥില്‍ ആണ് റിപ്പബ്ലിക് ദിനപരേഡു നടത്തുന്നതു. ഇന്ത്യയുടെ പ്രതിരോധ ശാസ്ത്ര സാംസ്കാരിക നേട്ടങ്ങള്‍ പൊതുജനമദ്ധ്യത്തില്‍ അവതരിപ്പിക്കുന്ന ഒരു ഘോഷയാത്ര യാണ് ഇതിന്റെ പ്രധാന ഭാഗം. ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യം വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ ഫ്ലോട്ടുകളില്‍ കൂടി അവതരിപ്പിക്കപ്പെടുന്നു. രാഷ്ട്രപതിഭവന്റെ കവാടത്തില്‍ നിന്ന് തുടങ്ങി ഇന്ത്യാഗെയ്റ്റില്‍ ഈ പരേഡവസാനിക്കുന്നു. രാഷ്ട്രപതി ഇന്ത്യാഗേറ്റില്‍ ഉള്ള രാഷ്ട്രം  സരക്ഷിക്കുന്ന  മഹദ് കര്‍മ്മത്തില്‍  മരണപ്പെട്ട പട്ടാളക്കാരുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ച ജയ് ജവാന്‍ ജ്യോതിയില്‍ പ്രണാമം അര്‍പ്പിക്കുന്നതോടു കൂടിയാണ് ഇതു തുടങ്ങുന്നത്. ഇന്ത്യയുടെ കര,കടല്‍,വായു സേനകളുടെ ശക്തിപ്രകടനവും ഇവിടെ ദര്‍ശിക്കാം. ഒമ്പത് മുതല്‍ പന്ത്രണ്ടു വരെ സേനകളുടെ റെജിമെന്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഓരോ വര്‍ഷ ഓരോ  വിദേശരാഷ്ട്രത്തലവന്മാര്‍ ക്ഷണിക്കപ്പെട്ട അതിഥിയായി നമ്മുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഈ ആഘോഷത്തിന്‍റെ  ആദ്യത്തെ ദിവസം റിഹേര്‍സലായി  നടക്കുന്നു.

റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന അതിഥി രാഷ്ട്രപതിതന്നെ. ഒരുപ്രത്യേക കവചിത സേനയുടെ അകമ്പടിയോടു കൂടി വരുന്ന രാഷ്ട്രപതിയെ കരസേനാ കമാണ്ടര്‍ സ്വീകരിക്കുന്നു.  ഭാരതത്തിലെ കരകടല്‍വ്യോമസേനകളുടെ സുപ്രീം കമാണ്ടറായ രാഷ്ടപതിയാണ് അന്നേ ദിവസം സേനാ റെജിമെന്റുകളുടെ സല്യൂട്ട്  സ്വീകരിക്കുന്നത്. തുടര്‍ന്നു  ദേശീയഗാനമായ ജനഗണമന പാടുന്നു. കരസേനയുടെ ബാന്‍ഡും  ഡ്രമ്മുകളും കുഴലുകളും മറ്റും വായിക്കുന്നു. കടല്‍ വ്യോമസേനകളുടെ ബാന്‍ഡും ഇതിനു ശേഷം അവതരിപ്പിക്കുന്നു. വ്യോമസേനാ വിമാനങ്ങളുടെ പ്രകടനവും വായുവില്‍ നിന്നുള്ള പുഷ്പാര്‍ച്ചനയും പതിവുണ്ട്. പരേഡു നടക്കുന്നതിന്റെ മൂന്നാം ദിവസം, ജനുവരി 29 നു ബീറ്റിംഗ് ദി റിട്രീറ്റ് എന്ന സേനയുടെ പിന്‍വാങ്ങല്‍ ചടങ്ങോടു കൂടി അവസാനിക്കുന്നു. പ്രധാന മന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങില്‍ ഹാജരായിരിക്കും

ഞങ്ങള്‍ കോലപ്പന്‍ പിള്ള സാറിന്റെയും എന്റെയും കുടുംബങ്ങള്‍ ഒന്നിച്ചാണ് റിപ്പബ്ലിക് ദിന പരേഡു കാണാന്‍ പുറപ്പെട്ടത്‌. പരേഡു കാണാന്‍ ഉള്ള പാസ് എവിടെ നിന്നോ സംഘടിപ്പിച്ചു ഞങ്ങള്‍ കുട്ടികളുമായി പുറപ്പെട്ടു. അന്നേ ദിവസം സാധാരണ വാഹനങ്ങള്‍ കര്‍ത്തവ്യപഥിന്റെ അടുത്തൊന്നും പോകാന്‍ അനുവദിക്കുകയില്ല. ഞങ്ങള്‍ ആട്ടോ റിക്ഷയില്‍ രാവിലെ പരേഡു നടക്കുന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ ദൂരം മാറിയാണ് ഇറങ്ങിയത്‌. ബാക്കി ദൂരം കുട്ടികളുമായി കാല്‍ നടയായി നടന്നാണവിടെ എത്തിയത്. ജനുവരി മാസം അവസാനം ആയെങ്കിലും രാവിലെ തണുപ്പുണ്ടായിരുന്നു. അതു കൊണ്ടു രാവിലത്തെ നടപ്പ് സുഖമായിരുന്നു.

അന്ന് നീലം സഞ്ജീവറെഡ്ഡി ആയിരുന്നു ഭാരതത്തിന്റെ രാഷ്ട്രപതി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും. അടിയന്തിരാവസ്ഥ കഴിഞ്ഞ ഉടനെ 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്ദയനീയമായി പരാജയപ്പെട്ടു. ജനാധിപത്യധ്വംസനവും മനുഷ്യാവകാശ ലംഘനവും ആയിരുന്നു കോണ്ഗ്രെസ്സിതര കക്ഷികളുടെ പ്രചാരണ ആയുധം. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ്‌ ഗാന്ധിയും പരാജയപ്പെട്ടു. കോണ്‍ഗ്രസ്സില്‍  നിന്ന് തെറ്റിപ്പിരിഞ്ഞ മൊറാര്ജി ദേശായി 1977 മാര്ച്ച് 24 നു പ്രധാന മന്ത്രിയായി. എന്നാല്‍ ഈ മന്ത്രിസഭ അധിക കാലം നില നിന്നില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ട മൊറാര്ജി ദേശായി രാജി വച്ചു. കോണ്‍ഗ്രസ്സ് സഹായത്തോടെ ഭരണം ഏല്‍ക്കാന്‍ ചൌധുരി ചരന്‍ സിംഗ് തയാറായി. ജൂണ്‍ 1979 ല്‍ അദ്ദേഹം സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു എങ്കിലും കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്ത സഹായം പിന്‍വലിച്ചതു മൂലം പാരലമെന്‍റ്  ഒരിക്കല്‍ പോലും കൂടാതെ ചരന്‍ സിംഗ് രാജിവക്കെണ്ടി വന്നു. 1980 ല്‍ ജനുവരിയില്‍ നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പൂര്‍വാധികം  ഭൂരിപക്ഷത്തോടെ തിരിച്ചു ഭരണത്തില്‍ എത്തിയിരുന്നു. ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നു. ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന വാലറി ഡിസ്കാര്‍ഡ് ആയിരുന്നു അന്നത്തെ വിദേശത്തില്‍ നിന്നുള്ള അതിഥി.

ഒമ്പതു മണിക്ക് തുടങ്ങിയ പരേഡു അവസാനിക്കാന്‍ മൂന്നു മണിക്കൂറിലധികം എടുത്തു. വര്‍ണാഭമായ പരേഡു ശരിക്കും ഇന്ത്യയുടെ വൈവിധ്യത്തിന്റെയും സൈനിക കഴിവിന്‍റെയും പ്രകടനമായിരുന്നു. അതിനു ശേഷം തിരിച്ചുള്ള യാത്ര നട്ടുച്ചയ്ക്കായിരുന്നത് കൊണ്ടു ഐഐടിയിലേക്ക് എത്താന്‍ കുറച്ചു വിഷമിച്ചു. ചെറിയ കുട്ടികളെ അമ്മമാര്‍ എടുക്കേണ്ടി വന്നു. എങ്കിലും ആ പരേഡിന്റെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു.

 


 

Comments