12. നാട്ടിന്‍ പുറത്തെ പ്രസവരക്ഷാ രീതികള്‍

 അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ഞങ്ങളുടേത് പോലുള്ള നാട്ടിന്പുറങ്ങളിലെ സ്ത്രീകള്‍ പ്രസവിച്ചാല്‍ അവര്‍ക്കു കൊടുക്കുന്ന പ്രസവശുശ്രൂഷ എങ്ങനെയായിരുന്നു എന്ന്  നോക്കാം. ഒരു പക്ഷെ ഇന്നത്തെ രീതിയില്‍ വളരെ പ്രാകൃതമെന്നു തോന്നാം എങ്കിലും പണ്ടത്തെയും ഇന്നത്തെയും സ്ത്രീകളുടെ ശരീരവടിവു ശ്രദ്ധിച്ചാല്‍ അന്നത്തെ രീതിയാണ് മെച്ചപ്പെട്ടത് എന്ന് ആരും സമ്മതിക്കും.

ഞാന്‍ മനസ്സിലാക്കിയേടത്തോളം അന്നൊക്കെ പ്രസവിച്ച സ്ത്രീകള്‍ക്ക് ആദ്യനാളുകളില്‍ ഭക്ഷണത്തില്‍ വളരെ കണിശമായ നിയന്ത്രണം ഉണ്ടായിരുന്നു. പ്രസവശേഷം ആദ്യ വാരത്തില്‍ പ്രസവിച്ച സ്ത്രീകളുടെ ദഹനശേഷിയും രോഗപ്രതിരോധ ശേഷിയും പൊതുവേ ശരീരശുദ്ധിയും കുറവായിരിക്കും. ഈ സമയത്താണ് പൂര്‍ണവളര്‍ച്ചയുള്ള കുട്ടിയെ ഉള്‍ക്കൊള്ളാന്‍ വേണ്ടി വികസിച്ച ഗര്‍ഭപാത്രം പഴയസ്ഥിതിയിലേക്ക് ചുരുങ്ങുന്നത്. ഇതു കൊണ്ടാവാം പല കാര്യത്തിലും നിയന്ത്രണം ഉണ്ടായിരുന്നത്  എന്ന് പറയുന്നു. ഏറ്റവും വലിയ നിയന്ത്രണം വെള്ളം കുടിക്കുന്നതിലായിരുന്നു. ആദ്യം മുതല്‍ തന്നെ അങ്ങാടി മരുന്ന് കൊടുത്തു തുടങ്ങുന്നു. അങ്ങാടി മരുന്ന് കഴിക്കുന്ന സ്ത്രീകള്‍ വളരെ കുറച്ചു മാത്രമേ വെള്ളം കുടിക്കാന്‍ പാടുള്ളൂ എന്നാണു നിര്‍ദ്ദേശം. പ്രധാന ഭക്ഷണം നല്ല നാടന്‍ തവിടുള്ള അരിയുടെ ചോറും അതിന്റെ കൂടെ നേന്ത്രക്കായോ മറ്റോ കൊണ്ടു ഉണ്ടാക്കിയ മെഴുക്കുപുരട്ടി (എണ്ണയില്‍ വറ്റിച്ചതും) തന്നെ. നെയ്യും ഉപ്പും കൂട്ടിയും ചോറ് മൂന്നു നേരവും കഴിക്കാം. നെയ്യ് ചേര്‍ത്ത് കഞ്ഞിയും ആവാം. ശരീരത്തില്‍ പ്രസവം കഴിഞ്ഞാല്‍ ധാരാളം ജലാംശം നീര്‍ക്കെട്ടിന്റെ രൂപത്തില്‍ ഉണ്ടാവുമെന്നും ഈ നീര്‍ക്കെട്ട്  കുറഞ്ഞു ശരീരം മെലിയാനും വയറു ചുരുങ്ങാനും ഉള്ളിലെ മുറിവുകള്‍ അധികം താമസിക്കാതെ ഉണങ്ങാനും ഈ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ് എന്ന് നാട്ടിന്പുറത്തുള്ളവര്‍ വിശ്വസിച്ചിരുന്നു.

 

എല്ലാ ദിവസവും നാല്‍പ്പാമരം  ആരിവേപ്പ് ഇവയുടെ ഇലയിട്ട് തിളപ്പിച്ചാറിയ ചെറുചൂടുള്ള വേതുവെള്ളത്തില്‍ കുഴമ്പു തേച്ച് കുളിപ്പിക്കും. പ്രസവിച്ചവരെ കുളിപ്പിക്കുന്നതിനു പ്രത്യേക കഴിവുള്ള സ്ത്രീകള്‍ ഉണ്ട്, ഇവരെ പതിച്ചികള്‍ എന്ന് വിളിക്കുന്നു. ആശുപത്രിയില്‍ വെച്ച് പ്രസവം ഇല്ലാതിരുന്ന കാലത്ത് ഇവര്‍ തന്നെ വീട്ടില്‍ വച്ചു സ്വാഭാവികമായ രീതിയില്‍ സുഖപ്രസവത്തിനു സഹായിച്ചിരുന്നു. ഇങ്ങനെയുള്ള മുതിര്‍ന്ന സ്ത്രീകള്‍ പ്രസവിച്ച സ്ത്രീകളുടെ ശരീരം മുഴുവന്‍  ചെറുചൂടുള്ള കുഴമ്പു തേച്ച് തിരുമ്മി ശരീരാകൃതി നിലനിര്‍ത്താന്‍  ശ്രമിക്കുന്നു. വയറും മറ്റും നല്ല വണ്ണം തിരുമ്മുന്നത് കൊണ്ടു ദുര്‍മ്മേദസ്സ്  തീരെ ഇല്ലാതാക്കുന്നു. ഇന്നത്തെ ചില സ്ത്രീകളെപ്പോലെ പ്രസവം കഴിഞ്ഞ് ആറുമാസം ആയാലും ഗര്‍ഭിണികളെപ്പോലെ തന്നെ വയറു ചാടി ഇരിക്കുന്ന സ്ത്രീകള്‍ പണ്ടു കുറവായിരുന്നു എന്ന് ഓര്‍മ്മിക്കുക.

 

കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിലും വളരെ ശ്രദ്ധ കാണിക്കുമായിരുന്നു. അമ്മയില്‍ നിന്ന് കുഞ്ഞിനു ഭക്ഷണം കിട്ടിയിരുന്ന ബന്ധം പ്രസവശേഷം മുറിച്ചു മാറ്റുമ്പോള്‍ ഉണ്ടാകുന്ന കുഞ്ഞിന്റെ പുക്കിള്‍ക്കൊടി നല്ല വണ്ണം തൈലം തേച്ച്  കുളിപ്പിച്ചില്ലെങ്കില്‍ കുട്ടികളുടെ പുക്കിള്‍ക്കൊടി  മുഴച്ചു നില്‍ക്കും.  ഇതിനു കൂന്ത എന്നാണു പറയുക. ഇന്നത്തെപ്പോലെ താഴ്ത്തി സാരി ഉടുക്കുംപോള്‍ കൂന്തയുള്ള വയറു പ്രദര്‍ശിപ്പിക്കുന്നത് എത്ര വൃത്തികേടാണ് എന്നാലോചിക്കുക. ആണുങ്ങളെ സംബന്ധിച്ചിടത്തോളം ഇതത്ര പ്രശ്നം അല്ലെന്നു തോന്നാമെങ്കിലും സ്ത്രീകള്‍ക്ക് തീര്‍ച്ചയായും ഇതൊരു അഭംഗി തന്നെയല്ലേ? ശരിയായ രീതിയില്‍ പ്രസവശേഷം അമ്മയെയും കുട്ടിയേയും സംരക്ഷിച്ചാല്‍ ആലിലപോലുള്ള പോലുള്ള വയറും അധികം ചീര്‍ക്കാത്ത  ഒതുക്കമുള്ള ശരീരവും അമ്മയ്ക്കുണ്ടാവും.  കുട്ടിയുടെ വയറ്റില്‍ തള്ളി നില്ക്കുന്ന പുക്കിള്‍ക്കൊടിയും ഉണ്ടാവുകയില്ല.

 

കുട്ടികള്‍ക്ക് പ്രധാനമായും അമ്മയുടെ മുലപ്പാല്‍ മാത്രമാണ് ആഹാരം. കുഞ്ഞുങ്ങള്‍ക്ക് ചില മരുന്നുകള്‍ തേനില്‍ ഉരച്ചു കൊടുക്കാറുണ്ട് . ഉരമരുന്നു എന്ന് പറയുന്ന ഇവയില്‍ ജാതിക്ക നെല്ലിക്ക വയമ്പ് എന്നിവ ഉള്‍പ്പെടുന്നു. കുഞ്ഞുങ്ങളുടെ ദഹനത്തിനും വയറ്റില്‍ വേദന ഉണ്ടാവാതിരിക്കാനും ഈ ഉരമരുന്ന് നല്ലതാണത്രേ. ഇങ്ങ്ലീഷ്‌ മരുന്ന്ഉപയോഗിക്കുന്നവര്‍ ഗ്രെയ്പ് വാട്ടര്‍ കുട്ടികള്‍ കരയുമ്പോള്‍ കൊടുക്കുന്നതു പതിവായിരുന്നു.

പ്രസവ ശുശ്രൂഷ കുറഞ്ഞത് 56 ദിവസവമോ ചിലപ്പോള്‍ 90 ദിവസം വരെയോ തുടരും. ആദ്യ കാലത്ത് മരുന്നുകള്‍ക്കും കുഴമ്പു തേച്ചുള്ള കുളിക്കും പ്രാധാന്യം കൊടുക്കുന്നത് പോലെ, പിന്നീട് ശരീരപുഷ്ടിക്കു വേണ്ടിയുള്ള രസായനങ്ങളും അരിഷ്ടങ്ങളും കഴിക്കുന്നു. ധാന്വന്തരം കുഴമ്പു ശരീരത്തില്‍ പുരട്ടാനും , ദശമൂല ജീരക അരിഷ്ടങ്ങള്‍  ഉള്ളിലേക്കും കഴിക്കുന്നു. ഏതായാലും നമ്മുടെ ഭൈമി അധികം വിഷമിക്കാതെ തന്നെ നല്ല കുട്ടിയായി വലിയ പരാതിയും പരിഭവവും ഇല്ലാതെ പ്രസവ ശുശ്രൂഷയ്ക്ക് വഴങ്ങി. മൂന്നു മാസം കൊണ്ടു ശരീരം നല്ലതു പോലെ ക്ഷീണിച്ചെങ്കിലും പിന്നീട് പറയപ്പെട്ട അസുഖങ്ങള്‍ ഒന്നുമില്ലാതെ കുഞ്ഞുമോളുമായി ആര്‍.ഈ.സി യിലേക്ക് തിരിച്ചു പോന്നു.

 

വാല്ക്കഷണം: ശ്രീമതിയുടെ അച്ഛന്‍റെ തമാശ. പ്രസവം ഭാര്യക്കും രക്ഷ ഭര്‍ത്താവിനും കാരണം വലിയ വില കൊടുത്തു വാങ്ങിയ മരുന്ന്‍  അമ്മാവി  സ്വാദു പിടിക്കാത്തു കൊണ്ടു കഴിക്കില്ല. കഴിച്ച് തീര്‍ക്കുന്നത് അമ്മാവനായിരുന്നു!

 

 

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?