16 .ഉപരി പഠനത്തിന്‍റെ ആരംഭം

 എഞ്ചിനീയറിംഗ് പരീക്ഷ 1968ല്‍ അത്ര മോശമാകാതെ പാസായ ഞാന്‍ സാധാരണ എല്ലാവരും താല്പര്യപ്പെടുന്ന ഇലക്ട്രിസിറ്റിബോര്‍ഡിലോ പൊതുമരാമത്തു വകുപ്പിലോ   മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ എഞ്ചിനീയറാകാന്‍ ശ്രമിക്കാതെ കോളേജില്‍ പഠിപ്പിക്കാന്‍ കയറിയത് എന്തു കൊണ്ടാണെന്ന് പറയട്ടെ. ഒരു എഞ്ചിനീയര്‍ കൈകൊണ്ടു ജോലി ചെയ്യുന്നു, അദ്ധ്യാപകന്‍ വായ കൊണ്ട്  ജോലി ചെയ്യുന്നു എന്നറിയാന്‍ വയ്യാത്തതു കൊണ്ടല്ല. ഇളയ  സഹോദരന്‍മാരെ   പഠിപ്പിക്കാന്‍ ജ്യേഷ്ടനെ സഹായിക്കണം എന്നുള്ളതു കൊണ്ട്  തുടര്‍ച്ചയായി പഠിക്കാന്‍ സാഹചര്യം ഇല്ലാഞ്ഞതിനാലും ഉപരിപഠനത്തിനു ഏറ്റവും സൗകര്യം നല്‍കുന്നത് അദ്ധ്യാപന ജോലി തന്നെ എന്നുള്ളതുകൊണ്ടും, എന്നെങ്കിലും ഭാവിയില്‍ എഞ്ചിനീയര്‍ ആയി തന്നെ  പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ തന്നെയാണ് അദ്ധ്യാപകനായത്.( പക്ഷെ നമ്മുടെ സമൂഹത്തില്‍ മൂഷികന്‍ എന്നും മൂഷികനായി തന്നെ നില്ക്കേണ്ടി വരും എന്ന് അന്നറിയാന്‍ വയ്യായിരുന്നു, വിദേശരാജ്യങ്ങളില്‍ യൂണിവേര്‍സിറ്റികളും വ്യവസായങ്ങളും തമ്മില്‍ നല്ല സഹകരണം ഉണ്ടല്ലൊ. അദ്ധ്യാപകര്‍ ഇടയ്ക്ക് വ്യവസായ ശാലകളില്‍ ജോലിചെയ്യുകയും തിരിച്ചു വ്യവസായത്തില്‍ ജോലി ചെയ്യുന്നവര്‍ യൂണിവേര്‍സിറ്റിയില്‍ ക്ലാസ് എടുക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ മാത്രം എന്താണാവോ തൊട്ടു കൂടായ്മ്മ  അന്നും ഇന്നും നിലനില്ക്കുന്നതു?) പണ്ടു ജോര്‍ജ് ബെര്‍നാര്‍ഡ് ഷാ പറഞ്ഞത് ചെവിയില്‍ മുഴങ്ങുന്നു. എന്തെങ്കിലും ചെയ്യാന്‍ ഉള്ളവന്‍ ചെയ്യുന്നു അല്ലാത്തവന്‍ പഠിപ്പിക്കുന്നു (One who can does, who cannot teaches .

 

ഏതായാലും ഉപരി പഠനത്തിനു പരിപാടി കൊല്ലത്തു വച്ച് തന്നെ തുടങ്ങി. അന്ന് കോളേജ്  അദ്ധ്യാപകരുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ മദ്ധ്യ വേനല്‍ അവധിക്കാലത്ത്‌ ചില നല്ല സ്ഥാപനങ്ങളില്‍ സമ്മര്‍ സ്കൂളുകള്‍ നടത്തിയിരുന്നു. APTI ( Association of the Principals of Technical Institutions ) എന്ന സ്ഥാപനം ആയിരുന്നു ഇതു സംഘടിപ്പിച്ചിരുന്നത്, പിന്നീടു ISTE (Indian Society for Technical Education) ആയി ഇത് മാറി. അങ്ങനെ മദിരാശി ഐ.ഐ.ടി യില്‍ ഒരു സമ്മര്‍ സ്കൂളിനു മറ്റു ചില അദ്ധ്യാപകരോടോപ്പം ഞാനും അപേക്ഷിച്ചു. ഏപ്രില്‍ മേയ് അവധിക്കാലത്ത്‌ മദിരാശിയിലെ കടുത്ത ചൂടില്‍ പഠിക്കാന്‍ കഴിയുമോ എന്നൊന്നും നോക്കിയില്ല. ഇത് ഒരു പ്രാവശ്യം മാത്രമുള്ളതായിരുന്നില്ല. മൂന്നു മദ്ധ്യവേനല്‍ അവധിക്കാലം തുടര്‍ച്ചയായി ഓരോ പ്രാവശ്യവും എട്ടാഴ്ച വീതം അവിടെ താമസിച്ചു പഠിക്കണം. ഹോസ്റ്റല്‍ താമസവും യാത്രാക്കൂലിയും തരും, കയ്യില്‍ നിന്ന് വലിയ ചിലവൊന്നും ഇല്ല  എന്നത് പ്രധാന  മെച്ചം ആയിരുന്നു. മറ്റൊന്ന് സമ്മര്‍ സ്കൂളില്‍ നടത്തുന്ന പരീക്ഷകളില്‍ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ വിജയിക്കുന്ന ( മൂന്നു സമ്മര്‍ സ്കൂളിലായി പഠിപ്പിക്കുന്ന 30 ഓളം വിഷയങ്ങളില്‍ ഒന്നിന് പോലും B യില്‍ കുറയാത്ത ഗ്രെയ്ഡു കിട്ടുന്നവര്‍ക്ക് ) ഏതാനും പേര്‍ക്ക്  എം.ടെക്ക് ക്ലാസ്സിന്റെ രണ്ടാം വര്‍ഷ ക്ലാസ്സിലേക്ക് നേരിട്ടു പ്രവേശനം കിട്ടുമെന്നതായിരുന്നു. അങ്ങനെ സാമ്പത്തിക ബാദ്ധ്യതയില്ലാതെ രണ്ട്  വര്‍ഷത്തെ എം.ടെക്ക് കോര്‍സില്‍ ഒന്നാം വര്‍ഷം  പൂര്‍ത്തിയാക്കാം എന്നതായിരുന്നു വാഗ്ദാനം. കൊല്ലത്തു  വച്ചുതന്നെ ആദ്യത്തെ സമ്മര്‍ സ്കൂള്‍ (April-May 1969) പൂര്‍ത്തിയാക്കിയിരുന്നു . രണ്ടും മൂന്നും ആര്‍.ഈ.സി യില്‍ എത്തിയ ശേഷവും ( April May, 1970, 1971) കഴിഞ്ഞു. അന്ന് മദിരാശി ഐ.ഐ.ടി.യില്‍ ഇലക്ട്രിക്കലിലും മെക്കാനിക്കലിലും സമ്മര്‍ സ്കൂള്‍ നടക്കുന്നുണ്ടായിരുന്നു.

 

മദിരാശിയിലെ 40 - 42 ഡിഗ്രി ചൂടില്‍ പഠിക്കുക എന്നത് ശ്രമകരമായിരുന്നു എങ്കിലും ഒരു വിധം മോശമല്ലാതെ മുന്നോട്ടു പോയി. പോരാഞ്ഞു എംടെക്കിനു പഠിക്കേണ്ട എല്ലാ വിഷയങ്ങളും കുറേശ്ശെ പഠിക്കണമായിരുന്നു, ഇല്കട്രോണിക്സ് ഇലക്ട്രിക്കല്‍ മുതലായ വിഷയങ്ങള്‍ എല്ലാം. കാരണം അന്നും ഇന്നും ഐ.ഐ.ടി. മദ്രാസില്‍ ഇല്കട്രിക്കല്‍ ബ്രാഞ്ചു ഒന്നേ ഉള്ളൂ. ഇലക്ട്രോണിക്സ് എന്ന പ്രത്യേക ബ്രാഞ്ച് ഇല്ല, ഇലക്ട്രിക്കലില്‍ കുറഞ്ഞ  കറണ്ടും (Low current LC ഇലക്ട്രോണിക്സ്) കൂടിയ കറണ്ടും ( High Current HC ഇലക്ട്രിക്കല്‍ ) എന്ന രണ്ടു തരം തിരിവേ ഉണ്ടായിരുന്നുള്ളൂ. ബി.ടെക്, എം.ടെക് ഡിഗ്രിയും പ്രത്യേകം ഇല്ല. പഠിച്ച വിഷയങ്ങളനുസരിച്ചായിരുന്നു HC യോ LC യോ എന്ന് തിരിച്ചറിയുന്നത്‌. പോരാഞ്ഞു സമ്മര്‍ സ്കൂളുകളില്‍ ക്ലാസ് എടുക്കുന്ന അദ്ധ്യാപകര്‍ക്കെല്ലാം കുറച്ചു പണം എക്സ്ട്രാ കിട്ടുന്നത് പരമാവധി ആള്‍ക്കാര്‍ക്ക് കിട്ടുന്ന രീതിയിലാണ് പഠിക്കാനുള്ള വിഷയങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ബി.എസ്.സി.എഞ്ചിനീയറിങ്ങിനു ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍  കേട്ട് കേഴ്വിപോലും ഇല്ലാത്ത ചില വിഷയങ്ങളും ( ഉദാ : മൈക്രോവേവ് എഞ്ചിനീയറിംഗ് ) ഞങ്ങള്‍ക്ക് പഠിക്കേണ്ടിയിരുന്നു. പക്ഷെ എല്ലാവരും ചെറുപ്പക്കാര്‍ ആയിരുന്നു. മദിരാശി ഐ.ഐ.ടി ക്യാമ്പസ്സിലെ ഹോസ്റ്റല്‍ ജീവിതം സുഖകരം, ഭക്ഷണം കുശാല്‍ ഇങ്ങനെ പല നല്ല  വശങ്ങളും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചൂടും മറ്റു പ്രശ്നങ്ങളും അവഗണിക്കാന്‍ കഴിഞ്ഞു. ആരെങ്കിലും വൈകുന്നേരം അഡയാറില്‍ പോയി മലയാളം ന്യുസ് പേപ്പറും വായിക്കാന്‍ വാരികകളും വാങ്ങി വരുമായിരുന്നു. അതു കൊണ്ടു എട്ടാഴ്ചത്തെ സമ്മര്‍ സ്കൂള്‍ ബോറടിക്കാതെ പോകുമായിരുന്നു. ടി.കെ.എമ്മില്‍ നിന്ന് ഇ.കെ.ഭാസ്, എ.പി.സ്കറിയ എന്നിവരും ആര്‍.ഈ.സി.യില്‍ നിന്ന് ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ വൈ.വെങ്കടരമണി, മെക്കാനിക്കലിലെ വി.ജോര്‍ജ് , സിവിളിലെ വി. ജെ.കുര്യന്‍, ബാബു.ടി.ജോസ് എന്നിവരും നല്ല കൂട്ടായിരുന്നു. പിന്നെ മെസ്സിലെ ഒറ്റപ്പാലത്തുകാരന്‍ നാരായണന്‍ നായരെയും മറ്റും പ്രത്യേകം മണിയടിച്ചു ആഴ്ചയിലൊരിക്കല്‍ കിട്ടുന്ന ചിക്കന്‍ കറിയില്‍ ചിക്കന്റെ നല്ല കഷണം ഒപ്പിക്കലും ചിക്കന്‍ കറിയില്‍  എടുക്കാത്ത  ചെറിയ  കഷണങ്ങള്‍  കൊണ്ട്  ഉണ്ടാക്കുന്ന  കറിയും  (പൂടക്കറി എന്ന്  ഞങ്ങള്‍  വിളിച്ചിരുന്ന കറി) എല്ലാം ജീവിതം ബഹുരസം തന്നെ ആയിരുന്നു.

Comments