17.ഐഐടി യിലെ ചില വ്യക്തികളും സ്വകാര്യ ദു:ഖങ്ങളും
സമ്മര്‍ സ്കൂള്‍ മൂന്നു വര്‍ഷവും മദ്ധ്യ വേനല്‍ അവധിയില്‍ വിവിധ ഹോസ്റ്റലുകളില്‍ താമസിച്ചു എങ്കിലും പ്രത്യേകിച്ച് ആരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. അതിനുള്ള സമയവും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. എന്നാല്‍ രണ്ടാം വര്‍ഷം എം.ടെക്കിനു നേരിട്ട് പ്രവേശനം കിട്ടിയപ്പൊള്‍ ഏതാണ്ട് ഒരു വര്‍ഷം തുടര്‍ച്ചയായി ഐ.ഐ.ടി.യിലെ കൃഷ്ണ ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ പരിചയപ്പെട്ട ഒരാളെ ഓര്‍മ്മിക്കുന്നു.
വെള്ള ചാമി എന്ന
പോസ്റ്റുമാന്‍
മദ്രാസില്‍ പഠിക്കാന്‍
പോകുമ്പോള്‍ ഭാര്യയും രണ്ടു വളരെ ചെറിയ കുട്ടികളുമടങ്ങിയ കുടുംബവുമായി
താമസിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. കോളെജില്‍ നിന്നു
ശമ്പളം ഇല്ലാത്ത അവധിയില്‍
ആയിരുന്നു. മാസാമാസം കിട്ടിക്കൊണ്ടിരുന്ന ചെറിയ സ്കോളര്‍ഷിപ്പ് (മാസം 300 രൂപ)
കൊണ്ടു ജീവിതം കഴിയണം, വല്ലപ്പോഴും കുഞ്ഞുങ്ങളെ കാണാന്‍
പോകാനുള്ള പൈസ പിശുക്കുകയും വേണം. അന്ന് ഇമെയില്‍ ഇല്ല. ഫോണ്‍ വിളിക്കാന്‍ തന്നെ
ട്രങ്ക് കാള്‍ ബുക്ക് ചെയ്തു മണിക്കൂറുകള്‍ കാത്തിരിക്കണം. ആഴ്ചയില്‍ ഒരിക്കല്‍
ഭാര്യ അയക്കുന്ന ഇന്‍ലന്ഡ് ലെറ്ററില്‍ എഴുതിയ കത്താണ് ഒരേ ഒരു ആശ്വാസം. കുട്ടികള്‍
രണ്ടും ചെറുത്, മൂന്നു വയസ്സും ഒരു വയസ്സും പ്രായം.
കുഞ്ഞുമോള്‍ അച്ഛന്റെ കത്ത് പോസ്റ്റുമാന്റെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങി
എല്ലാവരെയും കാണിപ്പിച്ചു ആര്‍ക്കും വായിക്കാന്‍ കൊടുക്കാതെ കൊണ്ടു നടക്കുന്നതും,
പത്രത്തില്‍ ഏതോ ഒരു കണ്ണാടി വച്ച ആളിന്റെ ഫോട്ടോ കീറി എടുത്തു
"ഇതെന്റെ അച്ചനാ " എന്ന് പറഞ്ഞു നടക്കുന്നതും പോലുള്ള കൊച്ചു കൊച്ചു
വിശേഷങ്ങള്‍ എഴുതിയ കത്തുകള്‍. ഇത്തരം കത്തുകള്‍ക്ക് വേണ്ടി ആകാംക്ഷയോടെ
കാത്തിരിക്കുന്ന ദിവസങ്ങള്‍.
ഞങ്ങള്‍ താമസിക്കുന്ന
കൃഷ്ണ ഹോസ്റ്റലില്‍ കത്ത് കൊണ്ടു വരുന്ന പോസ്റ്റുമാന്‍ വെള്ളച്ചാമി ഉച്ചക്കു
ഞങ്ങളുടെ ഭക്ഷണസമയത്തിനടുത്താണ് വരുക. പലപ്പോഴും വിശപ്പുണ്ടെങ്കിലും പോസ്റ്റ്മാന്‍
വന്നു കഴിഞ്ഞു കത്തുണ്ടെങ്കില്‍ വായിച്ച ശേഷമേ ഭക്ഷണം കഴിക്കാന്‍ പോകാറുള്ളൂ.
കത്തില്ലെങ്കില്‍ ദൂരെ നിന്നു കാണുമ്പോഴേ അദ്ദേഹം പറയും. “എന്ന സാര്‍, ഇന്നെക്കും ഉങ്കളുക്ക് കത്തില്ല,
നാളെയ്ക് കട്ടായം കൊണ്ടു വരേന്‍" എന്ന്. അയാള്‍ പറയുന്ന രീതി
കേട്ടാല്‍ കത്തില്ലാത്തത് അയാളുടെ കുറ്റമാണെന്ന് തോന്നും. പക്ഷെ വീട്ടിലെ
വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള ആള്‍ക്കാര്‍ക്ക്
അയാളുടെ സ്നേഹപൂര്‍വം ആയ ഈ ആശ്വാസ വചനങ്ങള്‍ കുളുര്‍മ്മ നല്കിയിരുന്നു.
കത്തുണ്ട് എങ്കില്‍ സന്തോഷപൂര്‍വം കൊണ്ടു
വരും, എന്നിട്ട് പറയും " സാര്‍ ഇന്നേക്ക് നല്ലായിരുക്ക്,
ഉങ്കളുക്കു രണ്ടു കത്തിരുക്ക്". നല്ല കറുത്തിരുണ്ടിരുന്ന ആ
വെള്ളചാമിയെ എനിക്ക് മറക്കാനാവില്ല, കാരണം ഇങ്ങനെ ഉള്ള പച്ച
മനുഷ്യരുടെ മനസ്സിന്റെ നൈര്‍മ്മല്യവും സ്നേഹസമ്പന്നമായ പെരുമാറ്റവുമാണ് ഈ ജീവിതം
ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്നത്. നിറം കറപ്പായാലെന്തു സ്വന്തം പേര് അന്വര്‍ത്ഥമാക്കുന്ന
മനസ്സ്, വെള്ള ചാമി. വര്‍ഷങ്ങള്‍ക്കു ശേഷം ആണെങ്കിലും ആ നല്ല
മനുഷ്യന് നമസ്ക്കാരം.
കൊല്ലത്തു ടികെഎമ്മില്‍
ഞങ്ങളെ ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പില്‍ ഇന്സ്ട്രക്ടര്‍ ആയിരുന്ന എം എന്‍
ഹാരിഫിന്‍ ഐഐടിയില്‍ ഇലക്ട്രിക്കല്‍ മെഷീന്സ് ലാബില്‍ ഫോര്‍മാനായി ജോലിയില്‍ ചേര്‍ന്നിരുന്നു. ഞങ്ങളെ കൊല്ലത്തു
വച്ച് പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇങ്ങ്ലീഷ് അത്ര മെച്ചമല്ലെങ്കിലും പാവം
ഇന്ഗ്ലീഷില്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ശ്രമിക്കുമായിരുന്നു. ട്രാന്സ്ഫോര്‍മര്‍
വോള്‍ട്ടേജ് സ്റ്റെപ് അപ്പിംഗ് സ്റ്റെപ് ഡൌണിന്ഗ്
എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. നല്ല ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപകന്‍. ഞങ്ങള്‍
സമ്മര്‍ സ്കൂളിന്റെ ആദ്യ വര്‍ഷം തന്നെ അദ്ദേഹത്തെ .പരിചയപ്പെട്ടിരുന്നു.
ഏതായാലും എം.ടെക്കിന്‍റെ രണ്ട്
സെമസ്റ്ററില്‍ ആദ്യത്തേതില്‍ 4 തിയറി പേപ്പറ്
പരീക്ഷയും തീസിസ് ജോലിയും
തുടങ്ങി,
രണ്ടാമത്തെ സെമസ്റ്ററില്‍
തീസിസ് ജോലി മാത്രം ആയിരുന്നു. എട്ടു മാസം
കഴിഞ്ഞ് മദ്ധ്യ വേനല്‍ അവധി
തുടങ്ങുന്നതിനു മുമ്പ് കോളേജില്‍ തിരിച്ചു
പ്രവേശിച്ചു. വെക്കേഷന്‍ സമയം
കൊണ്ട് തീസിസ് പൂര്‍ത്തിയാക്കി. ചുരുക്കത്തില്‍ എട്ടു
മാസം മാത്രമേ ശമ്പളം ഇല്ലാതിരുന്നുള്ളു. സെമസ്റ്ററിന്‍റെ 10
മാസത്തില്‍ 2 മാസം മദ്ധ്യവേനല്‍
അവധിയില്‍ ആക്കാന്‍ കഴിഞ്ഞു.

Comments
Post a Comment