18.ക്യാമ്പസ്സിനു പുറത്തെ താമസം, ചില അനുഭവങ്ങളും
മദിരാശി ഐ.ഐ.ടി.യില്‍ നിന്ന് ചുരുങ്ങിയ കാലം കൊണ്ടു എം.ടെക് പൂര്‍ത്തിയാക്കി ആര്‍.ഈ.സി.യില്‍ തിരിച്ചെത്തി. പക്ഷേ പ്രശ്നങ്ങള്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ശ്രീമതിയും കുഞ്ഞുങ്ങളെയും കൊണ്ടു വരണം. പക്ഷെ എവിടെ താമസിക്കും അതായിരുന്നു വലിയ പ്രശ്നം. എം.ടെക്കിനു പോകുന്നതിനു ഒരു വര്‍ഷം മുമ്പ് വളരെ വിഷമിച്ചു കിട്ടിയ F ടൈപ്പ് ക്വാര്‍ട്ടേര്‍സ് അവധിയില്‍ പോകുമ്പോള്‍ ഒഴിഞ്ഞു കൊടുത്തിരുന്നു. മൂന്നോ നാലോ മാസത്തില്‍ കൂടുതല്‍ വീട് കൈവശം വെക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. പോരാഞ്ഞു എന്നെപ്പോലെ വിവാഹം കഴിഞ്ഞു താമസിക്കാനിടം അന്വേഷിച്ചു കുറെയേറെ അദ്ധ്യാപകര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു ആര്‍.ഈ.സി ക്യാമ്പസ്സില്‍ ഉടനെ താമസസ്ഥലം കിട്ടില്ല എന്നുറപ്പായി.
ചാത്തമംഗലം പല
കാര്യത്തിലും അന്നും ചത്ത മംഗലം തന്നെ ആയിരുന്നു. നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് ക്യാമ്പസ്. ക്യാമ്പസ്സിനു പുറത്തു
താമസിക്കാന്‍ കൊള്ളാവുന്ന വീടുകള്‍ അന്ന് വളരെ കുറവ്., ഇല്ല
എന്ന് തന്നെ പറയാം. വെള്ളം ഉണ്ടെങ്കില്‍ വൈദ്യുതിയും കക്കൂസ് സൗകര്യം ഉണ്ടാവില്ല. താഴത്തെ നിലയില്‍ ഒന്നോ രണ്ടോ
മുറികളും അവിടെ നിന്ന് മുകളിലെക്കെത്തി നോക്കുന്ന മുറി പോലെ തോന്നിക്കുന്ന ഒരു
ഭാഗവും ഉള്‍പ്പെട്ട തനി മലബാറന്‍ വീടുകള്‍ ആണ് മിക്കതും. ആധുനിക സൌകര്യങ്ങളുള്ള കോണ്ക്രീറ്റ് വീടുകള്‍
തീരെ ഇല്ല. വാടകയ്ക്ക് കൊടുക്കാന്‍ കോളേജിലെ കുട്ടികള്‍ക്ക് വേണ്ടി ചില ലൈന്‍ കെട്ടിടം മാത്രം കട്ടാങ്ങല്‍
ഭാഗത്ത് ആരോ ഉണ്ടാക്കിയിരുന്നു. കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം
ആവശ്യത്തിനുണ്ടായിരുന്നു, പക്ഷെ അദ്ധ്യാപക അദ്ധ്യാപകേതര
ജീവനക്കാര്‍ക്കായിരുന്നു വിഷമം. അദ്ധ്യാപകേതര ജീവനക്കാരില്‍ നല്ലൊരുഭാഗം ക്യാമ്പസില്‍
നിന്ന് 20-25 കിലോമീറ്ററിനകത്തു താമസിക്കുന്ന
നാട്ടുകാരായിരുന്നു. അവര്‍ക്കു വന്നു പോകാനുള്ള ദൂരമേ ഉള്ളൂ. എന്നാല്‍
അദ്ധ്യാപകരില്‍ ഭൂരിഭാഗവും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍, കുറേപ്പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും .
ചുരുക്കത്തില്‍
കുടുംബത്തെ നാട്ടില്‍ നിന്ന് കൊണ്ടുവരണമെങ്കില്‍ പുറത്തു വീട് നോക്കിയേ പറ്റൂ
എന്നുറപ്പായി. അന്വേഷണം കാര്യമായി തുടങ്ങി. പഞ്ചായത്ത് ജങ്ക്ഷനില്‍ നിന്ന്
കഷ്ടിച്ചു അര കിലോമീറ്റര്‍ ദൂരത്തില്‍ ഒരു പുതിയ വീട് കണ്ടു. അത് വാടകയ്ക്ക്
കൊടുക്കാനാണെന്ന് കേട്ടു. കോളേജിലെ തന്നെ ഒരു വാച്ച്മാന്‍ ഗോപിനാഥന്‍ പിള്ള (
ചിട്ടിപ്പിള്ള, ഗുരുവായൂരപ്പന്‍ പിള്ള )യുടെതാണ്
വീട്. ഓടിട്ട വീടാണ്, പക്ഷെ സീലിംഗ് ഒരിടത്തും ഇല്ല. വെള്ളം
ഇല്ല, കിണറും . ഒരു കുന്നിന്റെ ചെരിവിലാണ്. കുഞ്ഞുങ്ങള്‍
നടന്നും ഓടിയും തുടങ്ങിയിട്ടേ ഉള്ളു. ശ്രദ്ധ തെറ്റിയാല്‍ ചെരിവില്‍ വീണു പോകുമോ
എന്ന് ഭയം ഉണ്ട് താനും. ചായക്കട പാപ്പച്ചന്റെ കൂട്ടുകാരന്‍ രാഘവന്റെ അച്ഛന്‍
ദാമുവേട്ടന്റെ കുറച്ചു താഴെയുള്ള കിണറ്റില്‍ നിന്നു വെള്ളം ഹോസ്റ്റലിലെ ജോലിക്കാരി തങ്കമ്മയുടെ ഭര്‍ത്താവ്
ചാക്കോച്ചന്‍ തലച്ചുമടായി രാവിലെ കൊണ്ടു വരാമെന്നു പറഞ്ഞു . അതിനു വേണ്ടി മൂന്നു
നാല് വലിയ സിമന്റു തൊട്ടി വാങ്ങിവച്ചു . ചാക്കോച്ചന്‍ രാവിലെ വെള്ളം നിറച്ചു
വെക്കും. അദ്ദേഹത്തിന് സ്ഥിരമായി വൈകുന്നേരം വെള്ളം കുടിക്കാനുള്ള പണം കണ്ടെത്താന്‍
ഒരു മാര്‍ഗ്ഗവും ആയി. കോരി നിറച്ച വെള്ളം വളരെ പിശുക്കി ഉപയോഗിച്ചാല്‍ പിറ്റേ
ദിവസം വരെ എത്തിക്കാം . ഏതായാലും ആരുടെയൊക്കെയോ വീടുകളില്‍ ഇട്ടിരുന്ന പഴയ കട്ടിലും കസേരയും എല്ലാം പെറുക്കിഎടുത്തു രണ്ടും കല്‍പ്പിച്ച്
അവിടേക്ക് താമസം മാറ്റി. അടുത്ത് തന്നെ പണി തീരുമെന്ന് പ്രതീക്ഷയുള്ള വിവാഹം
കഴിക്കാത്തവര്‍ക്കു താമസിക്കാന്‍ നിര്‍മ്മിച്ചു
കൊണ്ടിരുന്ന ഫാക്കല്‍റ്റി ഹൌസ് ആയിരുന്നു എന്റെ പ്രതീക്ഷ. അവിടെ ഒരു മുറി
കിട്ടിയാല്‍ ആരെങ്കിലും ഭാര്യമാരെ പ്രസവത്തിനു വീട്ടില്‍ കൊണ്ടു വിടുന്ന
ഊഴമനുസരിച്ച് തല്ക്കാലം താമസസ്ഥലം ഒപ്പിക്കാം എന്ന പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷെ പുറത്ത് താമസം
തുടങ്ങിയപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലാവുന്നത്. അല്‍പ്പം തണുപ്പ് കൂടുതല്‍ ഉള്ള സ്ഥലമായത് കൊണ്ടും
സീലിങ്ങില്ലാത്തത് കൊണ്ടും എനിക്ക് മാറാത്ത ജലദോഷവും ചുമയും പിടി കൂടി. മാവൂര്‍
ഗ്വാളിയാര്‍ റെയോണ്സില്‍ നിന്ന് വരുന്ന വിഷവാതകങ്ങളും ചിലപ്പോള്‍ വല്ലാതെ എനിക്ക്
പ്രശ്നം ഉണ്ടാക്കി തുടങ്ങി. ഭാഗ്യവശാല്‍ കുഞ്ഞുങ്ങള്‍ക്കും ശ്രീമതിക്കും കാര്യമായ അസുഖം ഒന്നുമില്ലാതെ
കഴിഞ്ഞു കൂടി. ക്യാമ്പസ്സിനു പുറത്തെ ആള്‍ക്കാരുടെ ജീവിതം എന്തെന്ന് കാണാനും ഇപ്പോള്‍ അവസരം
ഉണ്ടായി. ചൈനീസ് യുദ്ധകാലം ആയിരുന്നു. അരിക്കും മറ്റു ഭക്ഷ്യ സാധനങ്ങള്‍ക്കും വലിയ
ക്ഷാമം. പലര്‍ക്കും ഒരു നേരത്തെ കഞ്ഞിക്കുള്ള അരി വാങ്ങാന്‍ പോലും പണം
തികയുകയില്ല. വയനാട്ടില്‍ നിന്ന് ലോറിയില്‍ ഉച്ച കഴിഞ്ഞു കൊണ്ടുവരുന്ന മരച്ചീനി
(പൂള) മാത്രമാണ് പലരുടെയും ഭക്ഷണം. ലോറി വരുന്നത് നോക്കി ആള്‍ക്കാര്‍ കാത്തിരിക്കും. വന്നാല്‍ മൂന്നോ നാലോ കിലോഗ്രാം
ചീനിയും ഒരു രൂപയ്ക്ക് മത്തിയും വാങ്ങി കുടുംബത്തിന്‍റെ ഒരു ദിവസത്തേക്കുള്ള
ഭക്ഷണം വാങ്ങിപ്പോകുന്നത് കാണാം. പൂള വണ്ടി വരുമ്പോള്‍ ഉള്ള തിരക്ക് കാണേണ്ടത്
തന്നെ.
ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ മുമ്പില്‍ ഒരു
പഞ്ചായത്ത് നിരത്തായിരുന്നു. ഒരു വശം കയ്യാല ( മണ്ണ് കൊണ്ടുള്ള മതില്‍) കൊണ്ടു
മറച്ചിരുന്നു. വീടുകള്‍ മറു ഭാഗത്ത് മാത്രം. ഇടവിട്ടിടവിട്ട്. കുന്നും മലയുമായ
സ്ഥലം , നിരപ്പായതല്ല. ഈ കയ്യാലയ്ക്ക്
ഇടയിക്കിടക്ക് ചില വിടവുകള്‍ കാണാം. ചില
സമയത്ത് ചിലര്‍ ഈ വിടവില്‍ കൂടി തല അകത്തോട്ടു നീട്ടി എന്തോ സാധനം വാങ്ങി കുടിച്ചു
ചിറി തുടച്ചു നീങ്ങുന്നത് കാണാം. ശ്രീമതിക്ക് സംശയമായി, ഇതെന്താണ്
? ഞാന്‍ അന്വേഷിച്ചു. രഹസ്യമായി ആരോ പറഞ്ഞത് അത് ആരോ
കള്ളവാറ്റു ചാരായം ഒളിച്ചു കൊണ്ടുവന്നു വച്ച് കച്ചവടം ചെയ്യുന്നതാണത്രേ. കുറെ
ദൂരെയുള്ള പുഴയുടെ കരയില്‍ എവിടെയോ വച്ച് വാറ്റി കുപ്പിയില്‍ ആക്കി രാത്രിയില്‍
കയ്യാലയുടെ പുറകില്‍ മണ്ണില്‍ കുഴിച്ചിടും. ആവശ്യക്കാര്‍ക്കു വില്‍പ്പന സമയം
അറിയാം. ആള്‍ക്കാര്‍ വരുന്നതനുസരിച്ച് കുപ്പി മണ്ണില്‍ നിന്നെടുത്ത് ഗ്ലാസില്‍
ആക്കി മതിലിന്റെ വിട വില്‍ കൂടി വില്‍ക്കുന്നു. രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക്
ഒരുമണിക്കും ഇടയ്ക്കാണ് കച്ചവടം
അതുകഴിഞ്ഞാല്‍ ആരെയും കാണുകയില്ല. അരിവാങ്ങാന്‍ പണം ഇല്ലെങ്കിലും അട്ടയും
ബാറ്ററിയും ഒക്കെയിട്ട് വാറ്റുന്ന ഈ സാധനം വാങ്ങാന്‍ പണം ഇവര്‍ക്ക് എങ്ങനെ
ഉണ്ടാകുന്നു എന്നതു അത്ഭുതം തന്നെ. അവധി ദിവസങ്ങളില്‍ കച്ചവടം കുറവായതില്‍ നിന്നും ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ആര്‍.ഈ.സി ജോലിക്കാര്‍ തന്നെ എന്ന് വ്യക്തമായി.
.അവിവാഹിതരായ അദ്ധ്യാപകര്‍ക്ക് താമസിക്കാന്‍ തയാറാക്കി വന്ന ഫാക്കല്‍റ്റി ഹൌസിന്റെ പണി താമസിക്കുന്നതിനനുസരിച്ചു എന്റെ അസുഖവും കൂടി വന്നു. ഒരെട്ടുമാസം അവിടെ താമസിക്കുക തന്നെ വേണ്ടി വന്നു. അതുകഴിഞ്ഞാണ് ഫാക്കല്‍റ്റി ഹൌസില്‍ ഒരു മുറി എനിക്ക് അനുവദിച്ചു കിട്ടിയത്. അത് കിട്ടിയപ്പോള്‍ പിന്നെ ആരുടെ ഭാര്യമാരാണ് പ്രസവത്തിനു വീട്ടില്‍ പോകുന്നത് എന്നന്വേഷണമായി. മിക്കവാറും എല്ലാവരും അടുത്തു കല്യാണം കഴിച്ചവരായതുകൊണ്ടു പലപ്പോഴും ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഇങ്ങനെ ഉണ്ടായിരുന്നു. അവരില്‍ ചിലരുടെ സന്മനസ്സു കൊണ്ടു ക്യാമ്പസ്സില്‍ തിരിച്ചെത്താന്‍ ശ്രമം തുടങ്ങി.

Comments
Post a Comment