2, എന്‍റെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസവും ശ്രീമതിയുടെ ഉന്നത വിദ്യാഭ്യാസവും
ഞാന്‍ 1962 ല്‍ മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്കളില്‍ നിന്ന് എസ്.എസ്. എല്‍.സി പാസായി പ്രീ യൂണിവേര്സിറ്റിക്ക് പാലക്കാട് വിക്ടോറിയാ കോളേജില്‍ ചേരാന്‍ ജ്യേഷ്ടന്റെ കൂടെ പോന്നു. അതിനു ശേഷം മദ്ധ്യവേനല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ എഞ്ചിനീയറിങ്ങോ മെഡിസിനോ പ്രവേശനം വാങ്ങാനുള്ള പതിവു ശ്രമം തുടങ്ങി . പ്രീ യൂണിവേര്സിറ്റിക്കു ഫിസിക്സിനു മാര്ക്ക് കുറവ് (35/50 ) ആയിരുന്നതു കൊണ്ട് എനിക്ക് മെഡിസിന് പ്രവേശനം കിട്ടിയില്ല എന്നു മാത്രമല്ല എഞ്ചിനീയറിങ്ങിനു തന്നെ ചാന്സ് ഇന്റെര്വ്യൂവിനു പോയി രണ്ടാമതായാണ് കിട്ടിയത്.
അങ്ങനെ നാട്ടില്‍ ഉള്ളപ്പോള്‍
പില്ക്കാല ശ്രീമതിയുടെ (എന്റെയും) അമ്മുമ്മ കുറെ നാളായി അസുഖം ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞു.
അമ്മുമ്മയെ കാണാന്‍ ഒരു ദിവസം വൈകുന്നേരം ചെന്നു.
ശയ്യാവലംബിയായ അമ്മുമ്മ അവരുടെ അടുക്കളയുടെ അടുത്തുള്ള പ്രകാശം കുറഞ്ഞ ഒരു മുറിയില്‍
ആയിരുന്നു കിടന്നിരുന്നത്. അമ്മുമ്മയെ കാണാന്‍ ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ നമ്മുടെ കക്ഷി കുളിയും മറ്റും കഴിഞ്ഞു മുടീ ചീകി കൊണ്ട് അവിടെ ഒരു
ഒറ്റമുണ്ടും ബ്ലൌസും മാത്രം ഉടുത്തു നില്ക്കുന്നു ണ്ടായിരുന്നു.
കുറെ നാളുകള്‍ കൂടി അയാളെ കണ്ടപ്പോള്‍ അയാളുടെ
രൂപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങള്‍ കണ്ട് അല്പ്പം അത്ഭുതപ്പെടുക തന്നെ ചെയ്തു. അരണ്ട വെളിച്ചത്തില്‍ ഒരു സുന്ദരിയായി തന്നെ എനിക്ക് തോന്നി. ഞാന്‍ പെട്ടെന്ന്
അകത്തേക്ക് കയറിയപ്പൊള്‍ അയാള്‍ അല്പ്പം പരിഭ്രമിച്ചു എന്നു തോന്നി. പ്രത്യേകിച്ചും വെറും ബ്ലൌസും ഒറ്റ
മുണ്ടും മാത്രം ധരിച്ചു നില്ക്കുമ്പോള്‍. അന്നൊക്കെ പ്രായം തികഞ്ഞ പെണ്കുട്ടികള് ഒന്നര അകത്ത് ഉടുത്ത് നെഞ്ചത്ത് ഒരു തോര്ത്തെങ്കിലും ഇടാതെ പുരുഷന്മാരുടെ മുമ്പില്‍ വരുകയില്ലായിരുന്നു. അങ്ങനെ വരുന്നത് വളരെ തെറ്റായി അവര്‍ കരുതിയിരുന്നു. ഏതായാലും അതായിരുന്നു പ്രായമായിക്കഴിഞ്ഞുണ്ടായ ഞങ്ങളുടെ നേരിട്ടുള്ള
ആദ്യസമാഗമം.
പിന്നീട് അയാള്‍ എസ്.എസ്.എല്‍.സി. പാസായി പ്രീഡിഗ്രീക്ക്
ചേരാന്‍ തയ്യാറെടുക്കുന്ന കാലത്താണ് ഞാന്‍ അവിടെ പോയത്. അപ്പോള്‍ അയാള്‍ പിഡിസിക്ക്
ഏതു ഗ്രൂപ്പ് എടുക്കണം എന്നൊക്കെ അമ്മാവന് എന്നോട് ചോദിക്കുകയുണ്ടായി
എന്ന് തോന്നുന്നു. അയാള്ക്ക് താല്പര്യമുള്ള
ഫിസിക്സ് കെമിസ്റ്റ്രി ബയോളജി തന്നെ ആവട്ടെ എന്നു ഞാന്‍ പറയുകയും
ചെയ്തു എന്നാണോര്മ്മ. പിന്നീടൊരിക്കല്‍ ആലപ്പുഴയില്‍ നിന്നു വരുമ്പോള്‍ പള്ളാത്തുരുത്തി കടത്തു ചെങ്ങാടത്തില്‍ മറ്റു കൂട്ടുകാരുമായി
കോളേജില്‍ നിന്നു വരുന്നതും കണ്ടു. ഇടതു കണ്ണു കൊണ്ട് അവള്
എന്നെ ഒന്നു കടാക്ഷിച്ചോ എന്ന് എനിക്കു തോന്നി യത് എന്റെ ആഗ്രഹം മാത്രമായിരുന്നോ എന്നറിയില്ല. ഹാഫ് സാരിയൊക്കെ ഉടുത്തു ഒരു
കൊച്ചുസുന്ദരിയായി അയാള്‍ മാറിയിരുന്നു എങ്കിലും അന്നൊന്നും
ഭാവിയില്‍ ഏതെങ്കിലും കാലത്ത് അയാള്‍ എന്റെ ധര്മ്മ പത്നിയാവുമെന്ന് ഊഹിക്കുകപോലും ചെയ്തിരുന്നില്ല
എന്നതാണ് സത്യം. കാണാൻ കൊള്ളാവുന്ന നാടൻ ഭാഷയിൽ അടക്കവും ഒതുക്കവും ഉള്ള ഒരു
പെൺകുട്ടിയോട് ഒരു പ്രായപൂർത്തിയായ പുരുഷനുണ്ടാകാവുന്ന ഒരു താല്പര്യം മാത്രം.
Comments
Post a Comment