29.ഗവേഷണത്തിന്ഗവേഷണത്തന് –ആദ്യ ദിവസത്തെ അനുഭവവും
1975 മുതല്‍ 78 വരെയുള്ള കാലഘട്ടം ആര്‍.ഈ.സി.യെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങളുടെകാലമായിരുന്നു. ജീവനക്കാരെ സംബന്ധിച്ച് സേവനവേതന വ്യവസ്ഥകളില്‍ ഉണ്ടായിരുന്ന അപാകതകളും അദ്ധ്യാപകര്‍ക്ക് ഉദ്യോഗക്കയറ്റ ത്തിനുള്ള സാദ്ധ്യതകളില്ലായ്മ്മയും ആയിരുന്നു പ്രശ്നങ്ങള്‍. സര്‍ക്കാര്‍ അര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞ യോഗ്യത ഉള്ളവര്‍ക്ക് തന്നെ നിശ്ചിതവര്‍ഷങ്ങള്‍ സേവനം പൂര്‍ത്തിയാക്കിയാല്‍ അസിസ്റ്റന്‍റ് പ്രൊഫസറായും പ്രൊഫസറായും ഉദ്യോഗക്കയറ്റം കിട്ടുമായിരുന്നു, എന്നാല്‍ ആര്‍.ഈ.സി.യില്‍ പ്രമോഷന്‍ നിശ്ചിത കാലത്തെ സേവനം പൂര്‍ത്തിയായതു കൊണ്ടൂ മാത്രം കിട്ടുമായിരുന്നില്ല. ഉന്നത സ്ഥാനങ്ങളിലേക്ക് നിയമനം അഖിലേന്ത്യാ പരസ്യം നടത്തി മുഖാമുഖം നടത്തി ആയിരുന്നു നടത്തിയിരുന്നത്. അതുകൊണ്ട് മിനിമം യോഗ്യത ആയ എം.ടെക്ക് മാത്രം പോര പി.എച്.ഡി.യും വേണ്ടി വരും എന്നുള്ളതു കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനു പോകാനുള്ള സാദ്ധ്യതകള്‍ ഞങ്ങളില്‍ ചിലര്‍ ആരായുന്നുണ്ടായിരുന്നു. ഭാഗ്യവശാല്‍ ശമ്പളത്തോടെ അവധിയും ചെറിയ ഒരു സ്റ്റൈപ്പെന്ഡും കിട്ടുന്ന QIP (Quality Improvement Programme) പദ്ധതിയില്‍ എല്ലാ വര്‍ഷവും ഓരോ വകുപ്പില്‍ നിന്നും ഒന്നോ രണ്ടോ പേരെ അയക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്‍പ്പം ബുദ്ധിമുട്ടി ആയാലും ഐ.ഐ.ടി ഡല്‍ഹിയില്‍ ഗവേഷണത്തിനു പ്രവേശനം നേടി കോളേജില്‍ നിന്നു മൂന്നു വര്‍ഷത്തെ ശമ്പളത്തോടുള്ള അവധി കിട്ടി 1978 ല്‍ ഡല്‍ഹിക്കു പുറപ്പെട്ടു.
മദിരാശിയിലെ
ഉപരിപഠനകാലത്ത് കുടുംബത്തെ കൊണ്ടുപോകാന്‍ കഴിയാഞ്ഞതു കൊണ്ട് ഇത്തവണ ശ്രീമതിയെയും കുഞ്ഞുങ്ങളെയും ആദ്യമേ തന്നെ
കൂടെ കൂട്ടാന്‍ തീരുമാനിച്ചു. അങ്ങനെ മംഗലാപുരം നിസാമുദ്ദീന്‍
ജയന്തി ജനതാ എക്സ്പ്രെസ്സില്‍ ഡല്‍ഹിയില്‍ എത്തി. അവിടെ
ഞങ്ങളെ കാത്ത് ഞങ്ങളുടെ
ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്‍റിലെ സ്നേഹനിധിയായ
കോലപ്പന്‍ പിള്ള സാര്‍ നില്‍ക്കുന്നുണ്ടായിരുന്നു.
അദ്ദേഹവും കുടുംബവും
ഞങ്ങള്‍ക്കു വേണ്ടി ചെയ്ത
നല്ല കാര്യങ്ങളും മൂന്നാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് ചെറിയ കുട്ടികളൊടൊപ്പം നാട്ടില്‍
നിന്ന് 2000 കി,മീ.റില്‍
അധികം ദൂരെ കാലാവസ്ഥയില്‍
പോലും തികച്ചും വ്യത്യസ്തമായ
ഡല്‍ഹിയിലെ ആദ്യത്തെ അനുഭവങ്ങളും
മറ്റും തുടര്‍ന്നുള്ള ലക്കങ്ങളില്‍ വായിക്കാം.
ഡല്‍ഹിയിലെ
ആദ്യദിനം വേദനാജനകമായ അനുഭവം
പൊതുവേ നമ്മള്‍
മലയാളികള്‍ കേരളത്തില്‍ അടുത്തടുത്ത് താമസിക്കുമ്പോള്‍ അടുപ്പം കാണിക്കുന്നതത്ര
സാധാരണമല്ലെങ്കിലും കേരളത്തിന് പുറത്ത് പോകുമ്പോള്‍ പരസ്പരം സഹായിക്കാനുള്ള
അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട് . തന്നാലാവുന്ന എല്ലാ സഹായങ്ങളെല്ലാം പുതിയതായി വരുന്ന
ഒരു നാട്ടുകാരനു ചെയ്തു കൊടുക്കുന്നു. എന്റെയും കുടുംബത്തിന്റെയും മൂന്നു വര്‍ഷത്തെ ഡല്‍ഹി
ഐ.ഐ.ടി.യിലെ ജീവിതം വിഷമം കുറഞ്ഞതാക്കാന്‍ സഹായം ചെയ്ത
സുഹൃത്തുക്കളില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ആളായി രുന്നു ആറീസി ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റില്‍
നിന്നും ഡല്‍ഹിയില്‍ എന്നെക്കാള്‍ ഒരു വര്‍ഷം മുമ്പ് ഗവേഷണം ചെയ്യാനെത്തിയ
കോലപ്പന്‍പിള്ള സാര്‍. അദ്ദേഹവും കുടുംബവും ഞങ്ങള്‍ക്കുചെയ്ത സഹായങ്ങള്‍ പറഞ്ഞാല്‍ തീരുകയില്ല.
എന്നാലും ചിലത് ഇവിടെ
കുറിക്കുന്നു.
ഡല്‍ഹിയില്‍ പ്രവേശനം
കിട്ടിയ അന്ന് മുതല്‍ കോലപ്പന്‍ സാര്‍ ഞങ്ങള്‍ക്കു വേണ്ടി പല കാര്യങ്ങളും ചെയ്തു തന്നു.
ഞങ്ങള്‍ ഡല്‍ഹിയിലെത്തുന്നതിനു
മുമ്പ് തന്നെ ഞങ്ങള്‍ക്ക് താമസിക്കാന്‍
ഐഐടി ഡല്‍ഹിക്കു തൊട്ടടുത്ത് ഒരു വീട് കണ്ടെത്തി. അഡ്മിനിസ്ട്രെറ്റീവ് ബ്ലോക്കിന്റെ സമീപത്തുള്ള
ഒരു ഗ്രാമമായിരുന്നു ജിയാസരായി. ഐഐടി ക്യാമ്പസിന്റെ മുമ്പില്‍ കിടക്കുന്ന പാലം (
ഇന്ന് ഇന്ദിരാഗാന്ധി )
വിമാനത്താവളത്തിലേക്കുള്ള
റോഡിന്റെ വശത്താണ്. ജിയാസരായിയില്‍ നിന്ന് മതില്‍ ചാടിയാല്‍ അഞ്ചു മിനുട്ട് കൊണ്ടു ഞങ്ങളുടെ
ഡിപ്പാര്‍ട്ടുമെന്റുകളില്‍ എത്താം. ഒരു മുറിയും അടുക്കളയും മാത്രം, അന്നത്തെ ഞങ്ങളുടെ സാമ്പത്തിക നിലയില്‍
ഒതുങ്ങുന്നത്. ഒരു ഭഗവന്‍ ദാസ് എന്ന തനി ഹിന്ദിക്കാരന്റെതായിരുന്നു. ഈ ഗ്രാമത്തില്‍ കുറെയേറെ നിയമാനുസൃതമല്ലാത്ത
കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു, വെറും മണ്ണും കല്ലും കൊണ്ടു മാത്രം നിര്‍മ്മിച്ചവ. കുപ്രസിദ്ധമായ സഞ്ജയ് ഗാന്ധിയുടെ തുര്‍ക്കുമാന്‍ ഗെയ്റ്റ്
പോലെ ഇടിച്ചു പൊളിക്കാനുള്ള ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരു ഗ്രാമം.
വലിയ സൗകര്യം ഒന്നുമില്ലയിരുന്നു
എങ്കിലും അടുത്തുള്ള ഫ്ലാറ്റുകള്‍ക്കും മറ്റും കൊടുക്കേണ്ട ഭീമമായ വാടക നമ്മുടെ
കൊക്കില്‍ ഒതുങ്ങാതിരുന്നതുകൊണ്ട് ഇത് മതിയെന്ന് തീരുമാനിച്ചു.
മുറിയും അടുക്കളയെന്നു
പറയുന്ന സ്ഥലത്തിനും ഇടയില്‍ ഒരു തുറന്ന തളം ഉണ്ടായിരുന്നു. ഡല്‍ഹിയിലെ തണുപ്പിനും മഴയ്ക്കും മുറിയില്‍
നിന്ന് അടുക്കളയില്‍
എത്താന്‍ കുറച്ചു നടക്കണം. ഇതൊക്കെയാണെങ്കിലും രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും
എനിക്കും ഭാര്യക്കും താമസിക്കാനുള്ള സൗകര്യം ധാരാളം മതിയായിരുന്നു.
മുറിയില്‍ ഒരു കട്ടില്‍
ഇടാന്‍ ഉള്ള സ്ഥലമേ ഉള്ളൂ. അതുകൊണ്ടു ഞങ്ങള്‍ നാലുപേരും ഒരേ ഒരേ കട്ടിലില്‍
ഒരേ ഒരു രജായിയുടെ (
കനം കുറഞ്ഞ മെത്ത, തണുപ്പിനു അത്യാവശ്യം) അടിയില്‍ തണുപ്പുകാലത്ത് കെട്ടിപ്പിടിച്ചുറങ്ങുമായിരുന്നു.
ഭഗവന്‍ദാസിന്റെ
വീരകൃത്യങ്ങള്‍ പിന്നാലെ.
രണ്ടാമത്തെ കാര്യം
കുട്ടികളുടെ സ്കൂള്‍ പ്രവേശനം ആയിരുന്നു. മകള്‍ രണ്ടാം ക്ലാസിലേക്കും മകന്‍ ഒന്നിലേക്കും
ആയിരുന്നു പ്രവേശനം ആവശ്യപ്പെട്ടത്. കോലപ്പന്‍ സാറിന്റെ മക്കള്‍ പഠിക്കുന്ന മുനിര്‍ക്കായില്‍
ഉള്ള ഒരു സ്കൂളില്‍ അദ്ദേഹം കുഞ്ഞുങ്ങള്‍ക്ക് പ്രവേശനവും നേടി തന്നു, തമിഴന്മാര്‍ നടത്തുന്ന ഒരു സ്കൂള്‍.
ഡല്‍ഹി പബ്ലിക് സ്കൂള്‍ പോലെ പ്രശസ്തിയൊന്നും
ഇല്ലെങ്കിലും മോശമല്ലാത്ത സ്കൂള്‍. ഏതായാലും മൂന്നു വര്‍ഷമേ അവിടെ ഉള്ളല്ലോ , അത് കഴിഞ്ഞു നാട്ടില്‍ വരുമ്പോള്‍
കോഴിക്കോട്ടെ നല്ല സ്കൂള്‍ നോക്കി തിരഞ്ഞെടുക്കാമല്ലോ. അങ്ങനെ രണ്ടു പ്രധാന പ്രശ്നങ്ങള്‍ക്കും കോലപ്പന്‍
പിള്ള സാറും ശ്രീമതിയും കൂടി ഉത്തരം കണ്ടു.
കോഴിക്കോട്ടു നിന്ന്
ജയന്തി നനതാ ട്രെയിനില്‍ ഒരുമിച്ചു പുറപ്പെട്ട വെങ്കടരമണിയെയും കുടുംബത്തെയും ജാന്സിയില്‍
ഇറക്കി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കോലപ്പന്‍ പിള്ള സാര്‍ സ്റ്റേഷനില്‍
ഹാജരുണ്ടായിരുന്നു. സാറിനു അന്ന് ക്യാമ്പസ്സില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ള നളന്ദ
ഹോസ്റ്റലില്‍ താഴത്തെ നിലയില്‍ ഒരു ചെറിയ ഫ്ലാറ്റ് കിട്ടിയിരുന്നു. (ഞങ്ങള്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു
സീനിയോറിറ്റി അനുസരിച്ച് ഈ ഫ്ലാറ്റ് കിട്ടിയത്),. ആദ്യത്തെ ദിവസം തന്നെ വീട് പോയി നോക്കി.
അത്യാവശ്യം വേണ്ട
കട്ടിലും ഒന്ന് രണ്ടു കസേരയും മറ്റു സാധനങ്ങളും സാറിനോടും ശ്രീമതിയോടും ഒപ്പം
സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ പോയി വാങ്ങി പിറ്റേ ദിവസം തന്നെ ഞങ്ങള്‍ താമസം
മാറ്റാന്‍ തയാറായെങ്കിലും സാറിന്റെയും ശ്രീമതി സീതാന്റിയുടെയും സ്നേഹപൂര്‍വം ഉള്ള നിര്‍ബന്ധം
കൊണ്ടു മൂന്ന് നാലു ദിവസം അവരുടെ കൂടെ താമസിച്ചിട്ടാണ് ജിയാ സരായിയിലേക്ക് പോയത്.
ഞങ്ങളുടെ മക്കളുടെ ഒരു
വയസ്സ് താഴെയുള്ളവരായിരുന്നു സാറിന്റെ മകനും മകളും . ആദ്യത്തെ ദിവസങ്ങളില്‍ കുട്ടികള്‍ നാലുപേരും
ഒരുമിച്ചു സ്കൂളില്‍ പോയി. സ്കൂളും പരിചയമായി.
പക്ഷെ ആദ്യത്തെ ദിവസം
തന്നെ ഞങ്ങള്‍ക്ക് ഒരു ഷോക്കായി. ആദ്യ ദിവസം കുട്ടികള്‍ക്ക് ഉച്ചവരെയേ ക്ലാസ്
ഉണ്ടായിരുന്നുള്ളൂ. ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ആട്ടൊ റിക്ഷയില്‍ മൂന്ന് പേരെ ഉള്ളൂ. ഞങ്ങളുടെ മകള്‍ കൂടെയില്ല.
കുട്ടികളോട്
ചോദിച്ചപ്പോള്‍ അവര്‍ക്കറിയില്ല. ഞങ്ങള്‍ ആകെ വിഷമിച്ചു. അവള്‍ക്ക് മലയാളം മാത്രമേ നന്നായി
സംസാരിക്കാന്‍ അറിയാവൂ. ഇന്ഗ്ലീഷ് മാധ്യമത്തില്‍ ആയിരുന്നെങ്കിലും സായിപ്പിന്റെ ഭാഷയില്‍
സംസാരിക്കാന്‍ കഴിവായിട്ടില്ല. ഞങ്ങള്‍ അവളുടെ പോക്കറ്റില്‍ മേല്വിലാസവും ഒന്നും
എഴുതിയിട്ടിട്ടും ഇല്ല. അമ്മമാര്‍ ആകെ തളര്‍ന്നു. ഞങ്ങള്‍ നേരെ നടന്നു ഐഐ ടിയുടെ ഹോസ്റ്റല്‍
ഗെയിറ്റില്‍ എത്തി. അപ്പോള്‍ ശ്രീമതി ഒരു കൂട്ടം ഐഐടി
വിദ്യാര്‍ഥികളുടെ കൂടെ കുണുങ്ങി കുണുങ്ങി നടന്നു വരുന്നു.
സംഭവിച്ചതിതാണ്.
ആറീസി ക്യാമ്പസ്സില്‍
കുട്ടികള്‍ പഠിക്കുന്ന നര്‍സറി & പ്രൈമറി സ്കൂള്‍ വീട്ടില്‍ നിന്ന് മൂന്നു
നാലു വീടുകളുടെ അകലത്തിലായിരുന്നു
ഞങ്ങളുടെ വീട്. ഉച്ചയ്ക്ക് സ്കൂള്‍ വിട്ടാല്‍ കുട്ടികള്‍ തന്നെ വീട്ടില്‍ എത്തും.
മകള്‍ ആ ഓര്‍മ്മ വെച്ച് സ്കൂള്‍ വിട്ടപ്പോള്‍ ആദ്യം
വീട്ടിലെത്താന്‍ പുറത്തിറങ്ങി ഓടി. കുറച്ചു മുന്നോട്ടു പോയപ്പോഴാണ് അബദ്ധം മനസിലായത്.
അപ്പോള്‍ അവള്‍
സ്കൂളില്‍ നിന്ന് നടന്നു മുനിര്‍ക്കായില്‍ നിന്ന് ഐഐ ടിയിലേക്ക് വരുന്ന വഴിയുള്ള
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റി ( ജെഎന്‍ യു) യിലേക്കുള്ള റോഡില്‍ എത്തി. അവിടെ വച്ച് എങ്ങോട്ട് പോകണമെന്ന് സംശയിച്ചു
നില്ക്കുമ്പോള്‍ ഐഐടിയിലെ രണ്ടു കുട്ടികള്‍ ശ്രദ്ധിച്ചു. അവര്‍ ചോദിച്ചു എവിടെയാ പോകേണ്ടത്, ഇന്ഗ്ലീഷിലോ ഹിന്ദിയിലോ, അറിയില്ല. അവള്‍ കഷ്ടിച്ചു ഐഐടി എന്ന് പറഞ്ഞു. അതു കൊണ്ടു ഏതായാലും ഞങ്ങളെപ്പോലെയുള്ള വയോജന
വിദ്യാഭാസ ത്തിനു വരുന്നവര്‍ താമസിക്കുന്ന നളന്ദയില്‍ അന്വേഷിക്കാം എന്ന് കരുതി
കുട്ടികള്‍ കൂട്ടികൊണ്ടു വരുകയായിരുന്നു. അവര്‍ക്ക് ആയിരം നന്ദി പറഞ്ഞു മോളെ വാരിയെടുത്തു്
ഞങ്ങള്‍ ഓടി വീട്ടില്‍ എത്തി. അപ്പോഴാണ് ശ്രീമതിക്കു ബോധം തെളിഞ്ഞത്.
ഈ സംഭവം നടക്കുന്നതിനു
ഒന്നോ രണ്ടോ ആഴ്ച മുമ്പായിരുന്നു ഡല്‍ഹിയില്‍ ഒരു പതിനാലുകാരി പെണ്കുട്ടിയും സഹോദരനും കൂടി സ്കൂളില്‍ പോകുന്ന
വഴി പയ്യനെ തട്ടി മാറ്റി പെണ്‍കുട്ടിയെ
ബലം പ്രയോഗിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ ആണ്കുട്ടി എതിര്‍ത്ത്, അക്രമികള്‍ രണ്ടു കുട്ടികളെയും കൊന്നു
നഗരമദ്ധ്യത്തിലെ ഒരു കാട്ടില്‍ എറിഞ്ഞ സംഭവം നടന്നത്. ബില്ല രങ്ക എന്ന അക്രമികളെ പിടികിട്ടിയെകിലും
ചോപ്രാ കുടുംബത്തില്‍ പെട്ട ആ കുട്ടികളുടെ വിധി ഏതാനും നിമിഷം ഞങ്ങളുടെ മനസ്സില്‍
മിന്നി മറഞ്ഞു എന്നത് സത്യം തന്നെ. ദൈവാധീനം കൊണ്ടു ഒന്നും സംഭവിച്ചില്ല.
പിന്നൊരിക്കലും
ഉടുപ്പിന്റെ പോക്കറ്റില്‍ പേരും മേല്വിലാസവും എഴുതി പിന്നുകുത്തി വക്കാതെ ഞങ്ങള്‍
കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കാറില്ല. അനുഭവം ആണല്ലോ ഏറ്റവും വലിയ ഗുരു.
Comments
Post a Comment