38. നഗരത്തില്‍ താമസിക്കാനൊരു വീട്

ആര്‍..സി.യില്‍  ചേര്‍ന്ന 1969  മുതല്‍ ഇടക്ക് എം.ടെക്കിനും പി.എച്.ഡി ക്കും അവധിക്കു പോയപ്പോഴും ഏതാനും മാസം ക്വാര്‍ട്ടര്‍  കിട്ടാതെ നിവൃത്തിയില്ലാത്ത അവസരത്തിലും മാത്രമേ ഞങ്ങള്‍ ക്യാമ്പസിനു പുറത്തു താമസിച്ചിട്ടുള്ളൂ. ഒരു വീട് സ്വന്തമായി ഉണ്ടാവുകയെന്നുള്ളത് ഏതൊരു കുടുംബത്തിന്റെയും ചിരകാല ആഗ്രഹം ആണല്ലോ. പോരാഞ്ഞു സ്വന്തം നാട്ടില്‍ എനിക്കും ഭാര്യയ്ക്കും ഉള്ള ഞങ്ങളുടെ കുടുംബവീടുകള്‍ എന്റെ സഹോദരിക്കും ഭാര്യയുടെ അനുജത്തിക്കും കൊടുത്തപ്പോള്‍ പെന്ഷന്‍ പറ്റുന്നതു കാത്തിരിക്കാതെ  ഒരു വീട് വയ്ക്കണമെന്ന് ആഗ്രഹം ഉണ്ടായി. 1988 ലാണെന്ന് തോന്നുന്നു നഗരത്തില്‍ ഞാനും കുവെയിറ്റില്‍ ജോലിയില്‍  ആയിരുന്ന എന്റെ അനുജനും മാവൂര്‍ റോഡില്‍ നിന്ന് കഷ്ടിച്ചു ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നഗരമദ്ധ്യത്തില്‍ തന്നെ അല്പം സ്ഥലം വാങ്ങി ഇട്ടിരുന്നു. കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനു വടക്ക് മിനി ബൈപാസ് റോഡിനു പടിഞ്ഞാറു പുതിയതായി വന്ന ഒരു കോളനിയില്‍ ആയിരുന്നു ഈ സ്ഥലം. രണ്ടു ഉയര്‍ന്ന സ്ഥലങ്ങളുടെ ചെരിവില്‍ ചെളി നിറഞ്ഞ ഒരു സ്ഥലം (പേര് തന്നെ ചള്ളി വയല്‍ എന്ന് ) അന്ന് സര്‍ക്കാര്‍  ഉദ്യോഗസ്ഥനായിരുന്ന  ഒരു എഞ്ചിനീയര്‍ നിസ്സാരവിലയ്ക്ക് വാങ്ങിയതായിരുന്നു ഈ കോളനിയില്‍ പെട്ട സ്ഥലം. സര്‍ക്കാര്‍  അക്വയര്‍ ചെയ്യുമെന്ന് കേട്ടപ്പോള്‍ അദ്ദേഹവും ഭാര്യയും മറ്റൊരാളും കൂടി സ്ഥലം വികസിപ്പിച്ചു കോളനിയാക്കി റോഡും ഓടകളും കെട്ടി നഗരസഭയെ ഏല്പിച്ചു കൊള്ളാം, പകരം സ്ഥലം പ്ലോട്ടുകളായി തിരിച്ചു വില്പന നടത്താനുള്ള അനുവാദം വാങ്ങിയ സ്ഥലം. 

പല സഹപ്രവര്‍ത്തകരും ആര്‍..സി.യുടെ പരിസരങ്ങളില്‍   സ്ഥലം വാങ്ങി വീട് വച്ച് തുടങ്ങിയിരുന്നു. ഞങ്ങളുടെ കുട്ടികള്‍ വലുതായി കഴിഞ്ഞപ്പോള്‍ ക്യാമ്പസില്‍ നിന്ന് മാറി താമസിക്കണമെന്ന് തോന്നി തുടങ്ങി. ക്യാമ്പസ്സില്‍ ആകുമ്പോള്‍ രാവിലെ മുതല്‍ കോളേജില്‍ കാണുന്നവരെ തന്നെ വൈകുന്നേരവും കാണുന്നു, സംസാരവിഷയങ്ങള്‍ പ്രൊമോഷനും ശമ്പളവും സീനിയോറിറ്റിയും ഒക്കെ തന്നെ ആയിരിക്കുമല്ലോ , അതും ഒരു കാരണം ആവാം. പുറത്താകുമ്പോള്‍ മറ്റു പ്രൊഫഷനുകളില്‍ ഉള്ളവരെ പരിചയപ്പെടാന്‍ അവസരം കിട്ടുമല്ലോ.

ഇതിനിടയില്‍ എന്റെ ഒരു സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് മെര്‍ച്ചന്‍റ് നേവിയില്‍ നിന്ന് തിരിച്ചു വന്നു നഗരത്തില്‍ ഒരു റിയല്‍ എസ്റ്റേറ്റു കമ്പനി ഫ്ലോട്ട് ചെയ്തു. അദ്ദേഹം അവര്‍ നിര്‍മ്മിക്കുന്ന ഒരു ഫ്ലാറ്റ് എടുക്കണമെന്ന് നിര്ബന്ധമായി. നാട്ടിന്‍ പുറത്തു ജീവിച്ച എനിക്കും കുടുംബത്തിനും ഫ്ലാറ്റിലെ ജീവിതം തീരെ സ്വീകാര്യമല്ലായിരുന്നു. അല്‍പ്പം മുറ്റവും തൊടിയും ഉള്ള വീട് തന്നെ വേണം എന്നായി. അപ്പോള്‍ അദ്ദേഹം ഞാന്‍ വാങ്ങിയ സ്ഥലത്ത് അവരുടെ ഫ്ലാറ്റ് പണിയോടൊപ്പം തന്നെ വീട് വച്ച് തരാം എന്ന് ഉറപ്പ് തന്നു. ആര്‍..സി.യില്‍ പഠിച്ചു പാസ്സായി ഗൃഹനിര്‍മ്മാണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹോദരതുല്യനായ ദാമോദരന്‍ എന്ന എഞ്ചിനീയര്‍ ആയിരുന്നു ഇവരുടെ പ്രധാന എഞ്ചിനീയര്‍. അയാളും പറഞ്ഞു സാര്‍ വേണ്ട രീതിയില്‍ വീട് രൂപ കല്പന  ചെയ്തു നല്ല രീതിയില്‍ വെച്ച് തരാം എന്ന്. അങ്ങനെ നഗരത്തില്‍ മൂന്നു കിടപ്പു മുറിയുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ തുടങ്ങി. 

വയലുപോലെ കിടന്ന സ്ഥലത്ത് കുന്നിടിച്ചു കിട്ടിയ മണ്ണിട്ട്‌ നികത്തി എടുത്ത സ്ഥലം ആയിരുന്നതുകൊണ്ടും കോളനിയില്‍ അതൃത്തിയില്‍ ഉള്ള ഒരു വീടൊഴിച്ചു മറ്റാരും ഇത് വരെ വീട് വച്ചിട്ടില്ല എന്നത് കൊണ്ടും, കോളനിയുടെ ഒത്ത നടുക്കുള്ള ദീര്‍ഘചതുരാകൃതിയില്‍ ഉള്ള പ്ലോട്ട് നോക്കി എടുത്ത ഞങ്ങളുടെ പ്ലോട്ടില്‍ അടിവാരം കെട്ടാന്‍ പൈല്‍സ് അടിക്കേണ്ടി വന്നു. ശരാശരി 15 മീറ്റര്‍ വരെ ആഴത്തില്‍ പൈല്‍സ് അടിച്ചാണ് അടിവാരം ഉറപ്പിച്ചത്. അതിനു തന്നെ വലിയ ഒരു തുക ചിലവായി. സ്ഥലം വാങ്ങിയതില്‍ ഉണ്ടായ ലാഭം അങ്ങനെ അസ്ഥിവാരം തന്നെ വിഴുങ്ങി. സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകളുടെയും മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന മകന്റെയും ധര്‍മ്മപത്നിയുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരുന്നു നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മുമ്പോട്ട്‌ പോയത്. എഞ്ചിനീയര്‍ ദാമോദരന്‍റെ പ്രത്യേക ശ്രദ്ധയില്‍ വീട് നിര്‍മ്മിച്ച്‌ ഒന്നര വര്‍ഷം കൊണ്ടു പണി തീര്‍ത്തു. ഭംഗിക്ക് വേണ്ടി യാതൊരു ആര്‍ഭാടവും കാണിക്കാത്ത ഒരു വീട്. മുകളില്‍ രണ്ടു കിടപ്പ് മുറി. താഴെ മാസ്റ്റര്‍ ബെഡ് റൂമും ആവശ്യമെങ്കില്‍ ഡോക്ടറാകുന്ന മകന് പരിശോധന മുറിയാക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു സ്റ്റഡി റൂമും. എല്ലാം കൂടി 1800. അടിയില്‍ ഒരു കോണ് ക്രീറ്റ് വീട്. മേല്ക്കൂര കോണ്ക്രീറ്റ് തന്നെ, പക്ഷെ ചെരിഞ്ഞ രീതിയില്‍ ഉളളത്. രണ്ടു ദിവസം കൂടുമ്പോഴെങ്കിലും ചാത്തമംഗലത്തുനിന്ന് വന്നു പണിയുടെ പുരോഗതി നോക്കി വന്നു. സാധാരണ മൊസയിക് തറയും അടുക്കളയിലെ പാതകം മാത്രം ഗ്രാനയിറ്റ് സ്ലാബു കൊണ്ടുള്ളതും ആയി  പണി പൂര്‍ത്തിയാക്കി. മരത്തിന്റെ പണിയില്‍ മാത്രം ചെറിയ തകരാര്‍ ഉണ്ടായി എന്ന് പിന്നീട് മനസിലായി. 

പക്ഷെ താമസം തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രശ്നങ്ങള്‍ ഒന്നൊന്നായി മുമ്പോട്ട്‌ വന്നു. ഒന്നാമതായി വെള്ളത്തിന്റെ പ്രശ്നം. ഒരു കിണറുണ്ടാക്കിയെങ്കിലും വെള്ളം ഞങ്ങളുടെ ലാബില്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഇല്ലാത്ത രാസവസ്തുക്കളൊന്നും ഇല്ല. ഫ്ലൂറൈഡും കാരീയവും വരെ അടങ്ങിയ വെള്ളം. നിര്‍മ്മാണത്തിനുള്ള വെള്ളം കുറച്ചു ദൂരെയുള്ള കിണറ്റില്‍ നിന്ന് എടുത്തു. പബ്ലിക് ജലവിതരണ വ്യുഹത്തില്‍ നിന്ന് എടുക്കാമെന്ന് വച്ചാല്‍ അതിനു കണക്ഷനും ഇല്ലമായിരുന്നു. നഗരസഭയില്‍ നിന്നും കേരള വാട്ടര്‍ അതോറിറ്റി ജലവിതരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ. നഗരസഭക്കുള്ളില്‍ ഒരു പാടു നിയമാനുസൃതമല്ലാത്ത കണക്ഷനുകള്‍ കൊടുത്തിട്ടുണ്ട്, എല്ലാം കണ്ടുപിടിച്ചതിനു ശേഷമേ വീടുകളിലേക്ക് പുതിയ കണക്ഷന്‍ കൊടുക്കുയുള്ളൂ എന്ന് ആര്‍..സി.യില്‍ നിന്ന് പാസായ രഘു എന്ന ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. വളരെ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങളുടെ ചിലവില്‍ കോളനിയിലേക്ക് ഒരു പൊതു ടാപ്പ് മാത്രം തരാം എന്ന് സമ്മതിച്ചു. രാത്രി സമയം ഹോസ് പൈപ്പിട്ടു തറനിരപ്പിലുള്ള ജലസംഭരണിയിലേക്ക് വെള്ളം നിറക്കുകയായിരുന്നു എന്റെ ജോലി. രാത്രി രണ്ടു മണിക്കാണ് വെള്ളം വരുക പകല്‍ സമയം വെള്ളം ടാപ്പില്‍ ഉണ്ടാവുകയില്ല. കുടിക്കാന്‍ വെള്ളം കോളനിയുടെ അതിര്‍ത്തിയിലുള്ള ഒരു ഗോപാലന്‍ മാസ്റ്റരുടെ  കിണറ്റില്‍ നിന്ന് കൊണ്ടു വരും. 

വെള്ളത്തിന്റെ പ്രശ്നത്തിനു അങ്ങനെ ഉത്തരം കണ്ടെത്തിയെങ്കിലും വൈദ്യുതിയായിരുന്നു അടുത്ത പ്രശ്നം. അടുത്തുള്ള രണ്ടു പ്ലോട്ടില്‍ പണി തുടങ്ങിയിട്ടുള്ള രണ്ടു വീട്ടുകാര്‍ കൂടി ചെറിയ തോതില്‍ സഹകരിക്കാമെന്ന് പറഞ്ഞതനുസരിച്ച് ആദ്യം ത്രീ ഫെയ്സ് കണക്ഷനു തന്നെ എസ്ടിമേറ്റ് എടുത്തു. ഞാന്‍ പകുതി തുക എടുക്കാം , ബാക്കി അവര്‍ പങ്കുവെച്ചാല്‍ മതി എന്ന് പറഞ്ഞെങ്കിലും തുക കൂടുതലായിപ്പോയി എന്ന് പറഞ്ഞു അവര്‍ പിന്മാറി. ഗത്യന്തരമില്ലാതെ സിങ്കിള്‍ ഫേസ് ആക്കി. പക്ഷെ അതിന്റെ അനുവാദം കൊടുക്കുന്ന അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അല്‍പ്പം കൈക്കൂലി ആഗ്രഹിക്കുന്ന ആളാണെന്നു കേട്ടു. അയാള്‍ പറഞ്ഞു ആവശ്യത്തിനു ലൈനിടാന്‍ പോസ്റ്റില്ല. അതുകൊണ്ടു കണക്ഷന്‍ കിട്ടാന്‍ സമയമെടുക്കും. എന്നാല്‍ ഗത്യന്തരമില്ലാതെ വേണ്ട പോലെ അയാളെ കണ്ടപ്പോള്‍ ബീച്ചില്‍ പുതിയ ലൈന്‍  വലിച്ചപ്പോള്‍ ഒഴിവാക്കിയ തേക്കിന്‍റെ പഴയ പൊസ്റ്റുകള്‍ ഞങ്ങളുടെ ചിലവില്‍ കോളനിയില്‍ എത്തിച്ചാല്‍ കണക്ഷന്‍ കൊടുക്കാമെന്നു പറഞ്ഞു. അതനുസരിച്ച് ഞങ്ങള്‍ താമസം മാറ്റി മൂന്നാം ദിവസം വൈദ്യുത ബന്ധവും കിട്ടി. ബോര്‍ഡിലേക്ക് OYEC വകയില്‍ പണം അടച്ചത് കൂടാതെ പണിക്കാരുടെ കൂലി ഉള്‍പ്പെടെ എല്ലാ ചിലവും ഞാന്‍ തന്നെ വഹിച്ചു. രണ്ടു ദിവസം മാത്രമേ മെഴുകുതിരി വെളിച്ചത്തില്‍ ഇരിക്കെണ്ടി വന്നുള്ളൂ. അന്നു ഡപ്യുട്ടി ചീഫ് എഞ്ചിനീയര്‍ ആയിരുന്ന ദാമോദരന്‍നായനാരും എക്സി.എഞ്ചിനീയര്‍ ലക്ഷ്മണയ്യരും എന്റെ സുഹൃത്തുക്കളായിരുന്നു എന്നോര്‍ക്കണം. പക്ഷെ അവരുടെ അധികാര പരിധിയില്‍ അല്ല സിങ്കിള്‍ ഫെയ്സ് കണക്ഷന്‍ എന്ന് പറഞ്ഞു അവര്‍ കയ്യൊഴിഞ്ഞു. അങ്ങനെ 1990 ജൂലൈ മാസം മഴ തുടങ്ങിയ സമയത്ത് ഞങ്ങള്‍ നഗരത്തിലേക്ക് താമസം മാറ്റി. ഇപ്പോള്‍ ഇവിടെ താമസിച്ചു  മുപ്പതിലധികം വര്‍ഷം പൂര്‍ത്തിയായി. 

ഇന്നത്തെപ്പോലെ അത്യന്താധുനിക ഗൃഹനിര്‍മ്മാണ വസ്തുക്കള്‍ ഇല്ലാതിരുന്നതുകൊണ്ടും പരമാവധി ചെലവ് ചുരുക്കിയത് കൊണ്ടും മൂന്നര നാലു ലക്ഷം രൂപയില്‍ പണി തീര്‍ത്തു. അന്ന് കോളേജില്‍ നിന്ന് ആദ്യമായി കേരള സര്‍ക്കാര്‍  മാതൃകയില്‍ ജീവനക്കാര്‍ക്കുള്ള വീട് വയ്ക്കാനുള്ള ലോണ്‍ ( House Building Advance HBA) പരമാവധിയായ ഒരു ലക്ഷം രൂപ ലോണ്‍ 9% പലിശയ്ക്കു എടുത്തു ബാക്കി സ്വന്തം സമ്പാദ്യം കൊണ്ടും ബന്ധുക്കളുടെ സംഭാവന കൊണ്ടും ഒപ്പിച്ചു. അങ്ങനെ കോഴിക്കോട്ടു നഗരത്തില്‍ ഞങ്ങള്‍ക്ക് സ്വന്തമായ ഒരു വീടുണ്ടായി. മകളെ ഹോസ്റ്റലില്‍ ആക്കി . കുടുംബാംഗങ്ങളുടെ എല്ലാവരുടെയും പേര് M ല്‍ തുടങ്ങുന്നതു കൊണ്ടു വീടിനു 'മംഗല്യ' എന്ന് നാമകരണവും ചെയ്തു.

 

 

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?