39. ഞങ്ങളുടെ മകന്‍റെ മെഡിക്കല്‍ വിദ്യാഭ്യാസം ഘട്ടം 1

 ചെറുപ്പകാലത്ത് ഞാന്‍ ഒരു മെഡിക്കല്‍ ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രീ യുണിവേര്‍സിറ്റിക്ക് ഫിസിക്സിന് മാര്‍ക്കു കുറഞ്ഞു പോയത് കൊണ്ടു പ്രവേശനം കിട്ടിയില്ല, അതുകൊണ്ടു കിട്ടിയ എഞ്ചിനീയറിങ്ങിനു പഠിച്ചു ഒരു എഞ്ചിനീയറിംഗ് ഡോക്ടറായി ആഗ്രഹം സാധിച്ചു ( ?) എന്നു പറയാം. എന്റെ ഒരു അനുജനെ മെഡിസിന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു , അവനും വേറെ വഴിയില്‍ പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ ഒരേ ഒരു മകന്‍ എസ്.എസ്.എല്‍.സി പാസായി ഭാവി പരിപാടിയെപ്പറ്റി ആലോചിച്ചു തുടങ്ങിയത്. ആര്‍..സി ക്യാമ്പസ്സില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ കൂടുതലും എഞ്ചിനീയറിംഗ് അവരുടെ പ്രൊഫഷനായി തിരഞ്ഞെടുക്കുക സ്വാഭാവികമാണല്ലോ. എന്നാലും ഞങ്ങളുടെ കുടുംബത്തില്‍ ഒരു ഡോക്ടര്‍ ഉണ്ടാവണമെന്ന ആഗ്രഹം മകനെ അറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു അച്ഛാ ഞാന്‍ ഫിസിക്സ് കെമിസ്ട്രി ബയോളജിയുടെ കൂടെ കണക്കും കൂടി പഠിക്കാം, എഞ്ചിനീയറിംഗ് മെഡിക്കല്‍ പ്രവേശന പരീക്ഷ രണ്ടും എഴുതാം എന്ന് പറഞ്ഞു. അവസാനം ഏതെടുക്കണമെന്നു രണ്ടു വര്‍ഷം  കഴിഞ്ഞു തീരുമാനിച്ചാല്‍ മതിയല്ലോ എന്ന് ഞങ്ങളും കരുതി. 

 

കോഴിക്കോട് ദേവഗിരി കോളേജില്‍ പഠിച്ച അയാള്‍ സാമാന്യം നല്ല നിലയില്‍ പ്രി ഡിഗ്രീ പാസായി. പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കാന്‍ തൃശ്ശൂരിലെ പി.സി.തോമസിന്റെ കോച്ചിംഗ് കേന്ദ്രത്തില്‍ പോകുകയും ചെയ്തു. പിസി യുടെ കോച്ചിംഗ് കേന്ദ്രത്തിലെ ഉന്നത  വിജയം എന്ത് കൊണ്ടാണെന്ന് ആദ്യമേ മനസ്സിലായെങ്കിലും വീട്ടിലിരുന്നു ഞാന്‍ പഠിപ്പിച്ചാല്‍ അച്ഛനും മക്കളും കൂടി അടി പിടിയില്‍ അവസാനിക്കുമെന്ന് പറഞ്ഞ ശ്രീമതിയുടെ നിര്‍ബന്ധത്തിനു  വഴങ്ങി  ആയിരുന്നു മകനെ  പ്രവേശന പരീക്ഷാ കോഹ്ചിങ്ങിനു അയച്ചത്. മകന്‍ വേണ്ടെന്നു വാശി പിടിച്ചുമില്ല. അവിടെ പിസി യെ കാണാന്‍ ചെന്നപ്പോഴാണ് പ്രവേശനം കിട്ടണമെങ്കില്‍ പത്താം ക്ലാസില്‍ 70% ല്‍ കൂടുതലുള്ളവരെ മാത്രമേ എടുക്കൂ എന്ന് പറഞ്ഞപ്പോള്‍ തന്നെ കോച്ചിങ്ങിനെക്കാള്‍ കുട്ടികളുടെ കഴിവാണ് റിസള്‍ട്ട് നന്നാവുന്നത് എന്ന് വ്യക്തമായി. കെമിസ്ട്രിയും ബയോളജിയും പഠിപ്പിച്ച അദ്ധ്യാപകര്‍ പ്രഗത്ഭരും ആയിരുന്നു എന്ന് മകന്‍ പറഞ്ഞു. 

 

ഏതായാലും പ്രവേശന പരീക്ഷയില്‍ മകന് എഞ്ചിനീയറിങ്ങിനും മെഡിസിന് 100 നടുത്ത റാങ്ക് കിട്ടി. ആര്‍..സിയില്‍ ഇല്കട്രോണിക്സ് തന്നെ കിട്ടാന്‍ സാദ്ധ്യതയുണ്ടായിരുന്നു. മകന് കൂട്ടുകാരുടെ കൂടെ ആര്‍..സി യില്‍ തന്നെ പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു. എന്നാലും കോഴിക്കോട് മെഡിക്കല്‍  കോളേജില്‍ തന്നെ പ്രവേശനം കിട്ടുമെന്നുറപ്പായപ്പോള്‍ ഞങ്ങളുടെ ആഗ്രഹമനുസരിച്ച് മെഡിസിന്‍ തന്നെ മതി എന്ന് തീരുമാനിച്ചു. ആര്‍..സിയില്‍ ഇന്ടെവ്യൂവിനു വിളിച്ചപ്പോള്‍ വെറുതെ പ്രവേശനം നടക്കുന്ന കൌണ്സിലിംഗ് ഹാളില്‍ അയാളും പോയി ഇരുന്നു തന്റെ മുറ ആയപ്പോള്‍ മുമ്പോട്ട് ചെല്ലാതെ ഇരുന്നു. എല്ലാം കണ്ടു കൊണ്ടു തന്നെ അവിടെ പുറകിലത്തെ ബെഞ്ചില്‍ ഇരുന്നു. 

 

അങ്ങനെ അയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 33 ആമത്തെ ബാച്ചില്‍  എം.ബി.ബി.എസിന് ചേര്‍ന്നു.  ഹോസ്റ്റലില്‍ താമസിക്കണമോ എന്ന് ചോദിച്ചപ്പോള്‍ ഒന്നര വര്‍ഷം ഉള്ള ഫസ്റ്റ് എം.ബി.ബി.എസ്സിന് കൂടുതല്‍ ലെക്ചര്‍ ക്ലാസുകളും ലാബും മാത്രമായതു കൊണ്ടു അത്യാവശ്യം ഇല്ല എന്ന് പറഞ്ഞു . ചാത്തമംഗലത്തു നിന്ന് പോയി വരാന്‍ ധാരാളം പ്രൈവറ്റ് ബസുകള്‍ ഉണ്ടല്ലോ അത് കൊണ്ടു ബുദ്ധിമുട്ടില്ലല്ലോ എന്നു ഞങ്ങളും വിചാരിച്ചു. മെഡിക്കല്‍ കോളേജിലെ രീതികളെപ്പറ്റി എന്നും അറിയാന്‍ ഞാന്‍ ഔത്സുക്യം പ്രകടിപ്പിച്ചിരുന്നു. ആദ്യവര്‍ഷം പഠിക്കേണ്ട ബയോകെമിസ്ട്രി, ഫിസിയോളജി , അനാട്ടമി എന്നീ വിഷയങ്ങളില്‍ മുന്നൂറിലധികം കുട്ടികളെ ഒരു ഹാളില്‍ ഇരുത്തി ആയിരുന്നു ലെക്ചര്‍ ക്ലാസുകള്‍. മൈക്ക് വെച്ച് പ്രസംഗം തന്നെ. ലാബുകളിലെ വിശേഷങ്ങളും അനാട്ടമിയിലെ മനുഷ്യ ശരീരം ആറുപേര്‍ക്ക്  ഒരെണ്ണം വീതം കിട്ടുന്നത് മുറിച്ചു പഠിക്കുന്നതും മറ്റും പറയുമ്പോള്‍ അമ്മയുടെ മുഖഭാവം കാണേണ്ടത് തന്നെ ആയിരുന്നു. ഒന്നാം എം.ബി.ബി.എസ് കഴിഞ്ഞപ്പോള്‍ ആദ്യം ഉണ്ടായിരുന്ന കുറെ കുട്ടികളില്‍ തോറ്റവര്‍ അഡീഷണല്‍ ബാച്ചെന്ന ഓമനപ്പേരില്‍ ആറുമാസം പിന്നിലാക്കിയതുമൊക്കെ പറഞ്ഞു. വളരെ മിടുക്കന്മാരും മിടുക്കികളുമായ കുട്ടികള്‍ ആണല്ലോ മെഡിക്കല്‍ പ്രവേശനം നേടുന്നത്. അവരില്‍ ഒന്നാം കിടയില്‍ ഒന്നാം കിടക്കാര്‍ മാത്രം കൃത്യ സമയത്ത് കോഴ്സ് പൂര്‍ത്തിയാക്കുന്നുള്ളൂ.ബാക്കിയുള്ളവര്‍ അഡീഷണലടിച്ചു പിന്നോട്ടു പോകുന്നു എന്ന സത്യവും.

 

രണ്ടാം എം.ബി.ബി.എസ് പഠിക്കുമ്പോഴായിരുന്നു ക്ലിനിക്കല്‍ പഠനം തുടങ്ങിയത്. അതിനിടയില്‍ നീണ്ട കാലത്തെ ഒരു സമരം മൂലം നാലു  മാസത്തോളം ക്ലാസ്സുകള്‍ ഒന്നും നടന്നില്ല. .സി.ഷണ്മുഖദാസ് എന്ന മന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ പഠിപ്പിക്കണമെന്നോ മറ്റോ തീരുമാനം എടുത്തു അതിനെതിരായി ആയിരുന്നു ഈ സമരം എന്ന് തോന്നുന്നു. എല്ലാ ഡോക്ടര്‍മാരും ആഗ്രഹിക്കുന്നത് അവരുടെ രോഗികളുടെ രോഗശമനവും ആരോഗ്യവും ആണെങ്കില്‍ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ എന്നീ വിവിധ രോഗ ചികിത്സാ മാര്‍ഗങ്ങള്‍ക്ക് എന്തുകൊണ്ടു സഹകരിച്ചു പ്രവര്‍ത്തിച്ചു കൂടാ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞത് മോഡേണ്‍ മെഡിസിന്‍ മാത്രമേ ശാസ്ത്രീയ അടിത്തറയുള്ള ചികിത്സാ രീതിയെന്നും നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങളില്‍ കൂടിയും വര്‍ഷങ്ങള്‍ നീണ്ട ക്ലിനിക്കല്‍ ട്രയല്‍സിനും ശേഷം മാത്രമാണ് അവര്‍ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നതും ചികിത്സിക്കുന്നതും എന്നും , മറ്റു രീതികള്‍ക്ക്  ഇങ്ങനെ അടിസ്ഥാനം ഇല്ല എന്നും അയാള്‍ എതിര്‍ വാദം ഉന്നയിച്ചു. അതില്‍ കുറെയൊക്കെ സത്യം ഉള്ളതുകൊണ്ട് ഞാന്‍ കൂടുതല്‍ വാദിച്ചില്ല. എന്നാലും എം.ബി.ബി.എസ് പഠിക്കുന്ന മകന് ഡി.എം പാസായ ഡോക്ടറെപ്പോലെ ചികിത്സിക്കുന്ന അമ്മയുടെ നാട്ടു മരുന്നുകള്‍ ഉപയോഗിക്കുന്നതിനു അയാള്‍ക്ക് ‌ മടിയില്ലായിരുന്നു.

 

ക്ളിനിക്സ് തുടങ്ങിയാല്‍ ഔപചാരികമായ ക്ലാസുകള്‍ ഇല്ല, വാര്‍ഡിന്റെ വശത്തുള്ള മുറിയില്‍ ഉള്ള ചര്‍ച്ചകളും രോഗിയുടെ അടുത്തു നിന്ന് കിട്ടുന്ന വിവരങ്ങളും അനുബന്ധമായ പുസ്തകങ്ങളും വായിച്ചു കിട്ടുന്ന അറിവായിരുന്നു ആ കുട്ടികളുടെ വിജ്ഞാന ശേഖരം. ഞങ്ങളുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ബിരുദാനന്തര ബിരുദത്തിനു പോലും നീണ്ട നീണ്ട ലെക്ചര്‍ ക്ലാസുകള്‍ എടുക്കുന്ന കാര്യം ഞാന്‍ സൌകര്യപൂര്‍വം  അയാളോട് പറഞ്ഞില്ല. ചുരുക്കത്തില്‍ ഈ രണ്ടു പഠനങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എഞ്ചിനീയറിംഗ് പഠനം എത്ര എളുപ്പമെന്നെനിക്ക് തോന്നി. മനുഷ്യശരീരത്തെ ചികിത്സിക്കുകയാണല്ലോ ഇവര്‍ ചെയുന്നത് എന്നോര്‍ത്തപ്പോള്‍ അത് വേണ്ടതു തന്നെ എന്നും. 

 

ഇതിനിടയിലാണ് ഞങ്ങള്‍ താമസം നഗരത്തിലേക്ക് മാറിയത്. അപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ സൌകര്യമായി. ചാത്തമംഗലത്ത് നിന്നുള്ള ദൂരത്തിന്റെ പകുതി യാത്ര ചെയ്‌താല്‍ മതി കോളെജിലേക്ക്. അതുകൊണ്ടു ഹോസ്റ്റലില്‍ ഒരു മുറി എടുത്തു എങ്കിലും അയാള്‍ അവിടെ താമസിച്ച ദിവസങ്ങള്‍ വിരളമായിരുന്നു. പല ദിവസങ്ങളിലും ആശുപത്രിയില്‍ പണി കഴിഞ്ഞു മൂന്നു മണിക്ക് വീട്ടില്‍ വന്നു ഭക്ഷണം കഴിക്കാന്‍ തളര്‍ന്നുവരുമ്പോള്‍ ആശുപത്രിയില്‍ നിന്ന് വന്നാല്‍ കുളിക്കാതെ ഭക്ഷണം കൊടുക്കാത്ത അമ്മ മകന്റെ വായില്‍ ചോറിന്റെ ഉരുളകള്‍ വച്ച് കൊടുക്കുന്നത് ചില ദിവസം കാണാമായിരുന്നു.ഏതായാലും ഹോസ്റ്റലിലെ ഭക്ഷണത്തെക്കാള്‍ അയാള്‍ക്ക് ‌ പ്രിയം അമ്മയുടെ അവിയലും സാമ്പാറുമായിരുന്നു. 

 

അങ്ങനെ ഏകദേശം അഞ്ചു വര്‍ഷം കൊണ്ടു അയാള്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം  ഹൌസ് സര്‍ജന്സിയും കഴിച്ചു. ചില ദിവസങ്ങളില്‍ പണിത്തിരക്കും ക്ഷീണവും കൊണ്ടു ആര്‍..സി.യില്‍ ചേര്‍ന്ന് എഞ്ചിനീയറായായിരുന്നെങ്കില്‍ നാലാം വര്‍ഷം തന്നെ പാസായി ജോലി കിട്ടി നല്ല ശമ്പളം വാങ്ങാമായിരുന്നു, ഇത്ര കഷ്ടപ്പെടെണ്ടി വരുകയില്ലായിരുന്നു, ഞാനിപ്പോഴും പഠിച്ചു കൊണ്ടു തന്നെ ഇരിക്കുന്നു എന്ന് സങ്കടം പറയുമായിരുന്നു.

 

എം ബി ബി എസ് കഴിഞ്ഞു പി ജി ചെയ്യാതെ മാന്യമായ ജോലി കിട്ടുകയില്ലല്ലോ, അത് കൊണ്ടു പി ജി ചെയ്യാന്‍ ശ്രമം തുടങ്ങി. അതെപ്പറ്റി കൂടുതല്‍ അടുത്ത അദ്ധ്യായത്തില്‍.

 

 


 

 

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?