40. മകന്‍റെ മെഡിക്കല്‍ വിദ്യാഭ്യാസം രണ്ടാം ഘട്ടം
മകന്‍ എം.ബി.ബി.എസ് പാസായി, ഹൌസ് സര്‍ജന്സി കഴിഞ്ഞു മെഡിക്കല്‍ കൌണ്സിലിന്റെ റെജിസ്ട്രേഷനും കിട്ടി. ഇനിയെന്ത്? ജോലിക്ക് കയറണോ അതോ ബിരുദാനന്തര ബിരുദത്തിനു പഠിക്കണോ? അന്നത്തെ നിലയില്‍ വെറും എം.ബി.ബി. എസ് കാര്‍ക്ക് തീരെ വിലയില്ല , ഇന്നും സ്ഥിതി വ്യത്യസ്ഥമല്ല. എം ഡി ഉണ്ടെങ്കില്‍ തന്നെ പ്രൈവറ്റ് ആശുപത്രിയില്‍ പരമാവധി കിട്ടുന്ന ശമ്പളം പതിനായിരം രൂപ മാത്രം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഏതു കാലത്തു ജോലി കിട്ടുമെന്നും ഉറപ്പില്ല. കൂടുതല്‍ ആകര്‍ഷകമായ മെഡിക്കല്‍ കോളേജുകളില്‍ പിജി ഇല്ലാതെ കയറാനും പറ്റില്ല. അതുകൊണ്ടു പിജി ചെയ്തേ മതിയാവൂ, ഇന്നല്ലെങ്കില്‍ നാളെ. തുടര്‍ച്ചയായി തന്നെ പഠിക്കുക യാണ് നല്ലതെന്ന് ഞങ്ങള്‍ പറഞ്ഞു. പ്രൈവറ്റ് ആശുപത്രിയില്‍ രാവിലെ മുതല്‍ രാത്രി വരെ പണിയെടുക്കാന്‍ പോയാല്‍ പഠിത്തം “ഗോവിന്ദ” ആകുമെന്നുറപ്പുള്ളത് കൊണ്ടു ജോലി ചെയ്യേണ്ട, പിജി പ്രവേശന പരീക്ഷയ്ക്ക് പഠിക്കുക, ഇടയ്ക്ക് ബോറടിക്കുമ്പോള്‍ എവിടെ യെങ്കിലും രണ്ടോ മൂന്നോ ദിവസം ജോലി ചെയ്യുക എന്നതായിരുന്നു അയാളുടെ തീരുമാനം. ഞങ്ങളും അതിനു പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
നാട്ടിന്‍പുറങ്ങളിലെ ചില
ചെറിയ ആശുപത്രികളില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രം ഉള്ളയിടങ്ങളില്‍ അത്യാവശ്യമായി സ്ഥിരം
ജോലിയില്‍ ഉള്ളവര്‍ അവധിയെടുക്കുമ്പോള്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥികളെയും
മറ്റും ഇടയ്ക്ക് ജോലിക്ക് വിളിക്കുമാ യിരുന്നു. കുറഞ്ഞ സ്റ്റൈപ്പന്‍റു മാത്രം വാങ്ങി പഠിക്കുന്ന അവര്‍ക്ക് ചില്ലറ അധിക
വരുമാനം ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗം ആയി കുട്ടികളും ഇതു ഏറ്റെടുക്കുമായിരുന്നു. മോശമല്ലാത്ത ഒരു തുക ദിവസക്കൂലിയായി ചെലവു കഴിച്ചു
കിട്ടുകയും ചെയ്യും. ഇതിനുള്ള
സംവിധാനം പഠിക്കാന്‍ അല്‍പ്പം പിന്നോക്കമായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥി
ഒരുക്കുകയും ചെയ്തിരുന്നു , ആവശ്യക്കാരായ
ആശുപത്രികളും ജോലി ചെയ്യാന്‍ തയാറുള്ള ഡോക്ടര്‍മാരെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ , കിട്ടുന്ന ശമ്പളത്തില്‍ ഒരു നിശ്ചിത കമ്മീഷന്‍
കൊടുത്താല്‍ മതിയായിരുന്നു.
അങ്ങനെ നമ്മുടെ
കക്ഷിക്കും ആദ്യത്തെ ജോലി വാഗ്ദാനം വന്നു , അയാളുടെ
സഹപാഠി വഴി നിലമ്പൂരിനടുത്ത് കല്ലാച്ചി എന്ന സ്ഥലത്തെ ചെറിയ ഒരാശുപത്രിയില്‍. അല്പം പ്രകൃതിഭംഗിയൊക്കെ ആസ്വദിക്കാന്‍ താല്പര്യം
ഉള്ള കക്ഷി നിലമ്പൂര്‍ എന്ന് കേട്ടപ്പോള്‍ സന്തോഷമായി, പെട്ടെന്ന് പുറപ്പെട്ടു. മൂന്നു ദിവസം അവിടെ ജോലി ചെയ്തു. സുഖമായ ഭക്ഷണവും താമസവും, ജോലിയും വലിയതായി ഒന്നുമില്ലായിരുന്നു. ജോലി കഴിഞ്ഞു തിരിച്ചു പോകുന്നതിനു മുമ്പ്
മുതലാളിയില്‍ നിന്ന് ശമ്പളം പ്രതീക്ഷിച്ചു. തന്റെ
സുഹൃത്തിനെ വിളിച്ചു നോക്കി, അയാളും
ഒന്നും മിണ്ടുന്നില്ല. ചുരുക്കത്തില്‍
കയ്യില്‍ നിന്ന് പണം മുടക്കി യാത്ര ചെയ്തതു മിച്ചം. അങ്ങനെ “ഗണപതിക്ക് വെച്ചത് കാക്ക
കൊണ്ടുപോയി” എന്ന് പറഞ്ഞത് പോലെയായി. ആദ്യത്തെ ജോലിക്ക് പ്രതിഫലം ലഭിക്കാത്ത ആദ്യത്തെയാള്‍ അയാളല്ല എന്നു പറഞ്ഞു ഞാനയാളെ ആശ്വസിപ്പിച്ചു.
അന്ന് മെഡിക്കല്‍ ബിരുദാന്തരബിരുദത്തിനു
പ്രവേശനം കിട്ടാന്‍ വളരെ പ്രയാസമായിരുന്നു. വളരെ
കുറച്ചു സീറ്റുകള്‍ മാത്രം, വളരെയധികം
അപേക്ഷകര്‍, സ്വാഭാവികമായും ഇഷ്ടപ്പെട്ട സ്പെഷ്യലൈസേഷന്‍ കിട്ടാന്‍
വളരെ ഉയര്‍ന്ന റാങ്ക് വേണം. അഖിലേന്ത്യാ
പരീക്ഷ തുടങ്ങിയ കാലം. സംസ്ഥാനത്തിനകത്തെ
മെഡിക്കല്‍ കോളെജുകളിലെയും നിശ്ചിത ശതമാനം സീറ്റ് ഈ പരീക്ഷയനുസരിച്ചു
നികത്തുമെന്ന്, പോരാതെ സംസ്ഥാന തലത്തില്‍ പ്രവേശന പരീക്ഷ വേറെയുണ്ട്. ഇതു രണ്ടും കൂടാതെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ആള്‍ ഇന്ത്യ ഇന്സ്ടിട്ട്യുറ്റ് ഓഫ്
മെഡിക്കല്‍ സയന്സ് (AIMS- All India Institute of Medical Sciences
Delhi), പോണ്ടിച്ചേരി, ചന്ദീഗര്‍, ലക്നോ
എന്നിവിടങ്ങളില്‍ ഉള്ള പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്സ്ടിട്യുട്ടുകള്‍, (Post Graduate
Institute of Medical Education & Research) മണിപ്പാല്‍, വെല്ലൂര്‍
ഇവിടങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍ ഇവയിലെല്ലാം പ്രവേശനപരീക്ഷകള്‍ ഉണ്ട്. ഇതില്‍ കഴിയുന്നതെല്ലാം അയാള്‍ എഴുതി. ചിലതൊക്കെ തീരെ പ്രതീക്ഷയില്ലാതെ ആയിരുന്നു. എങ്കിലും ഓരോ പരീക്ഷ കഴിയുമ്പോഴും തനിക്കു പറ്റിയ
വീഴ്ചകള്‍ , പരിമിതികള്‍ എന്തെന്ന് മനസ്സിലാക്കി കഴിവതും തെറ്റ്
തിരുത്തി അയാള്‍ മുമ്പോട്ട് പോയിരുന്നു. അങ്ങനെ
ആ വര്‍ഷത്തെ അഖിലേന്ത്യാ പരീക്ഷയില്‍ സഖാവിനു ആയിരത്തിനകത്തു റാങ്ക് കിട്ടി.അന്ന് ഏറ്റവും ഡിമാന്റുള്ള സ്പെഷ്യലൈസേഷന്‍ ശിശു രോഗം
, ജനറല്‍ മെഡിസിന്‍ ഇവയായി രുന്നു. ഏതായാലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ അയാള്‍ക്ക്
ശിശുരോഗ വകുപ്പില്‍ ഡിപ്ലോമക്ക് പ്രവേശനം കിട്ടി. മറ്റു സംസ്ഥാനങ്ങളില്‍ പോകാന്‍ തയ്യാറായാല്‍ ഒരു
പക്ഷെ മെഡിസിന്‍ തന്നെ കിട്ടുമായിരുന്നു എങ്കിലും ഇഷ്ടപ്പെട്ട വിഷയം കിട്ടിയത്
കൊണ്ടു ഇവിടെ തന്നെ ചേര്‍ന്നു. ഏകദേശം
6 മാസം മകന്‍ ഇതില്‍ തന്നെ പ്രവര്‍ത്തിച്ചു. ആദ്യമായി എഴുതിയ കേരളപ്രവേശന പരീക്ഷയുടെ റാങ്ക് അത്ര
മെച്ചമായിരുന്നില്ല. വീണ്ടും
എഴുതി.
രണ്ടാമത്തെ തവണ കേരള
പിജി പ്രവേശന പരീക്ഷയില്‍ മുപ്പത്തി രണ്ടാം റാങ്ക് കിട്ടി, തിരുവനന്തപുരത്ത് കൌണ്സിലിങ്ങിനു പോയി. പക്ഷെ ഈ റാങ്ക് കൊണ്ടും ആദ്യത്തെ രണ്ടു ചോയിസും
കിട്ടുന്നില്ല എന്നു മനസ്സിലായി. പിന്നീടയാള്‍
നോക്കിയത് കോഴിക്കോട്ടു മെഡിക്കല്‍ കോളേജില്‍ ഏതു ബ്രാഞ്ച് കിട്ടുമെന്നായിരുന്നു. റേഡിയോ ഡയഗ്നോസിസ് (Radio diagnosis) എന്ന ശാഖയില്‍ രണ്ടു സീറ്റ് ഉള്ളതില്‍ ഒരു സീറ്റ്
കിട്ടാന്‍ ഉണ്ടായിരുന്നു. അത്
അയാള്‍ സ്വീകരിച്ചു. ഈ
ശാഖയോടു അയാള്‍ക്ക് പ്രത്യേകിച്ച്
മമതയൊന്നും ഉള്ളതായി നേരത്തെ അറിയില്ലായിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ രോഗം നിര്‍ണയിക്കുന്നതിന്
അനുപേക്ഷണീയമായ സ്കാനിംഗ്, എം. ആര്‍.ഐ, എക്സ്റേ,അള്‍ട്രാസൌണ്ട്
സ്കാനിംഗ് എന്നിവയുടെ ഉപയോഗം പഠിക്കുന്നതായിരുന്നു ഈ ശാഖയില്‍. അന്ന് ഇതത്ര ഡിമാന്‍ഡ് ഉള്ളതായിരുന്നില്ല എങ്കിലും
ഇപ്പോള്‍ വളരെയധികം പ്രാധാന്യം ഉള്ളതായി മാറി. തിരിച്ചു വന്നപ്പോള്‍ ഞാന്‍ അല്‍പ്പം അപസര്‍പ്പകരീതിയില്‍
ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു കോഴിക്കോട്ടു കിട്ടിയ നല്ല ബ്രാഞ്ച്
ഇതായതുകൊണ്ട് ഇത് എടുത്തതാണ് എന്ന്. ദൂരസ്ഥലത്തുപോയി
പഠിക്കാന്‍ അയാള്‍ക്ക് താല്പര്യം
ഇല്ലായിരുന്നു എന്ന് നേരത്തെ എനിക്ക് തോന്നി യിരുന്നു. അമ്മയുടെ വാത്സല്യപുത്രന്‍ അമ്മ ഉണ്ടാക്കിയ ഭക്ഷണം
കഴിച്ചു ഇവിടെ തന്നെ കൂടാന്‍ തീരുമാനിച്ചു എന്ന് സാരം . അങ്ങനെ അയാള്‍ പെഡിയാട്രിക്സ് ഡിപ്ലോമ വിട്ടു എം ഡി
റേഡിയോ ഡയഗ്നോസിസിലേക്ക് മാറി.
പക്ഷെ അന്ന്
കോഴിക്കോട്ടു മെഡിക്കല്‍ കോളേജില്‍ റേഡിയോ ഡയഗ്നോസിസ് വകുപ്പ് ശൈശവദിശയിലായിരുന്നു. എക്സ്റേയും, അള്‍ട്റാസൌണ്ടും
മാത്രമേ രോഗ നിര്‍ണയത്തിനുള്ളൂ. വലിയ
തുക മുടക്കേണ്ട സിറ്റി സ്കാനും എംആര്‍ഐ സ്കാനും ഒന്നും ഇല്ല. അതു കൊണ്ടു പഠനം എത്രമാത്രം പൂര്‍ണമാകുമെന്നറിയില്ല. അയാള്‍ എം.ബി.ബി.എസ്
അവസാന വര്‍ഷം ആയപ്പോഴേ ഞാന്‍ വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടാക്കിയിരുന്നു. അതു കൊണ്ടു മറ്റു രാജ്യങ്ങളിലെ വെബ്സൈറ്റുകളില്‍ പോയി
രോഗ നിര്‍ണയത്തിന് പുതിയ ഇമേജുകള്‍ നോക്കി പഠിക്കാനും മറ്റും അവസരം ഉണ്ടായി. പോരാഞ്ഞു ഈ ശാഖ ശരിക്കും എഞ്ചിനീയറിങ്ങും മെഡിസിനും
കൂടി സംയുക്തമായ ഒരു ശാഖയാണ്. ആധുനിക
കാലത്ത് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും എഞ്ചിനീയര്‍മാര്‍ ഉണ്ടാക്കിയ പല വിലപ്പെട്ട ഉപകരണങ്ങളില്‍
പെട്ടവയായിരുന്നു ഇതെല്ലാം. ബയോമെഡിക്കല്‍
എഞ്ചി നീയറിങ്ങ് എന്ന നൂതനശാസ്ത്രശാഖയുടെ
വളര്‍ച്ച രോഗനിര്‍ണയത്തിനും ആധുനിക ചികിത്സക്കും വളരെയധികം സഹായിച്ചിട്ടുണ്ട്. ഹൃദ്രോഗം കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഈസിജി (ECG – Electro Cardiography), തലച്ചോറിന്റെ പ്രവര്‍ത്തനം പഠിക്കുവാന്‍ ഈഈജി (EEG – Electro Encephalography) എന്നിവക്കെല്ലാം ഉള്ള ഉപകരണങ്ങള്‍ എഞ്ചിനീയര്‍മാരും
ഡോക്ടര്‍മാരും കൂടി പരസ്പരം സഹായിച്ചു നിര്‍മ്മിച്ചവയാണ്. മനുഷ്യ നന്മക്കു വിവിധശാസ്ത്രസാങ്കേതിക മേഖലകളില്‍
പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം സഹായിച്ചു പ്രവര്‍ത്തിച്ചാല്‍ ഏതു പരിമിതികളെയും
അതിജീവിക്കാന്‍ കഴിയും എന്നതിന്റെ ജീവിക്കുന്ന
തെളിവുകളാണിവ.
ചില യൂണിവേര്‍സിറ്റികളിലെ ബിരുദങ്ങള്‍ എല്ലായിടത്തും
പ്രത്യേകിച്ച് വിദേശങ്ങളില്‍ അംഗീകരിക്കപ്പെട്ടവയല്ല. കാലിക്കറ്റ് യൂണിവേസിറ്റി എം.ഡി.യും
അങ്ങനെ തന്നെയായിരുന്നു. എന്നാല്‍
DNB
(Diplomate of National Board) എല്ലായിടത്തും
അംഗീകാരം ഉള്ളതാണ്. ഇതൊരു
അഖിലേന്ത്യാ പരീക്ഷയാണ്. ബിരുദാന്തര
ബിരു ദത്തിനു തുല്യം. സാധാരണ
എം.ഡി.ക്ക്
പഠിക്കുന്നവര്‍ക്ക് DNB യുടെയും
പരീക്ഷയും എഴുതാം, കാര്യമായ
തയാറെടുപ്പ് കൂടാതെ തന്നെ. എന്നാല്‍
DNB പാസാകാന്‍ വിഷമമാണ്. പരീക്ഷ എഴുതുന്നവരില്‍ വളരെ ചെറിയ ശതമാനം ആള്‍ക്കാര്‍
മാത്രമേ വിജയിക്കാറുള്ളൂ. എങ്കിലും
നമ്മുടെ കക്ഷി അതിനും തയ്യാറായി. അങ്ങനെ
കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ പരിമിതിയും അയാള്‍ തരണം ചെയ്തു. മൂന്നു വര്‍ഷം കൊണ്ടു എം.ഡി യും DNB യും
അയാള്‍ പാസായി. അങ്ങനെ
ഞങ്ങളുടെ കുടുംബത്തി്ലും ഒരു ഡോക്ടര്‍ ഉണ്ടായി. ജഗന്നിയന്താവിന്റെയും ദിവംഗതരായ മാതാപിതാക്കളുടെയും
അനുഗ്രഹം അവനു ധാരാളം ഉണ്ടായിരുന്നു.
Comments
Post a Comment