44. ഒരു യുവ ഡോക്ടറുടെ അനുഭവങ്ങള്‍

നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാരുടെ പ്രൊഫഷനില്‍ ഇത്രയധികം രക്ഷിതാക്കള്‍ ആകൃഷ്ട രാകാന്‍ എന്താണ് കാരണം എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പൊതുവേ നമ്മുടെ ആള്‍ക്കാരുടെ കാഴ്ചപ്പാട് ഓര്‍മ്മിക്കുമ്പോള്‍ ഒരു നല്ല ഡോക്ടര്‍ക്ക്  ചെയ്യാന്‍ കഴിയുന്ന മഹത്തായ സാമൂഹ്യസേവനം ആണെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. മെഡിക്കല്‍ കോളേജിലെയും മറ്റും സീനിയര്‍ ഡോക്ടര്‍മാരുടെ വീട്ടില്‍ വൈകുന്നേരം കണ്സള്‍ട്ടേഷനു കാണുന്ന തിക്കും തിരക്കും കൂടാതെ അവര്‍ക്ക്  സമൂഹത്തില്‍ കിട്ടുന്ന മാന്യതയും ആവാം ഇതിനു കാരണം. എന്നാല്‍ ഇത്തരം ഡോക്ടര്‍മാര്‍  എത്രപേര്‍ ഉണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയില്ലേ? ഒരു കോടി രൂപ വരെ ക്യാപിറ്റേഷന്‍ ഫീ കൊടുത്തു എങ്ങനെയും എം.ബി.ബി.എസ്സിന് പ്രവേശനം വാങ്ങാന്‍ നടക്കുന്ന രക്ഷിതാക്കളും ആവശ്യമായ അദ്ധ്യാപകരും മറ്റു സൌകര്യങ്ങളും ഇല്ലാത്ത കോളെജുകളും ഉടന്‍ കൊല്ലികളായ കുറെ മെഡിക്കല്‍ ബിരുദധാരികളെ പടച്ചു വിടാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ എന്നത് ഭീകരമായ സത്യമാകുന്നു. അടുത്ത കാലത്ത് നമ്മുടെ ആരോഗ്യരക്ഷാ മേഖലയില്‍ നടക്കുന്ന പല അനാശാസ്യ പ്രവണതകളും പത്രമാദ്ധ്യമങ്ങള്‍ വഴി പല  പ്രാവശ്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. അതുകൊണ്ടു കൂടുതല്‍ വിശദീകരിക്കുന്നില്ല. 

 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്സും എം.ഡി യും പാസായ ഞങ്ങളുടെ മകന്റെ അറിവില്‍ നിന്ന് ഞാന്‍ കേട്ടറിഞ്ഞ ചില സംഭവങ്ങള്‍ കുറിക്കുന്നു. ഇതിലൊന്നും അയാള്‍ നേരിട്ട് ഉള്‍പ്പെട്ടിരുന്നു എന്ന് വിവക്ഷയില്ല, എന്നാല്‍ സംഭവങ്ങളില്‍ അതിശയോക്തി ഇല്ല , എന്നു മാത്രം അറിയിക്കട്ടെ. 

 

അയാള്‍ എം.ബി.ബി.എസ് പാസായിക്കഴിഞ്ഞു അധികം താമസിയാതെ കേരള മെഡിക്കല്‍ സര്‍വീസില്‍ അപേക്ഷിച്ചിരുന്നു. അതനുസരിച്ച് അയാള്‍ എം.ഡി പാസാകുന്നതിനു ഏതാനും മാസങ്ങള്‍ മുമ്പ് നിയമന ഉത്തരവ് വന്നു, കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അസിസ്റ്റന്റ് സര്‍ജനായി ജോലിയില്‍ പ്രവേശിച്ചു. എം.ഡി അവസാന പരീക്ഷയ്ക്ക് ഏതാനും ആഴ്ചകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതു കൊണ്ടു രണ്ടാഴ്ച അവധിയെടുത്ത് പരീക്ഷയ്ക്ക് പോയി. ആ സമയത്ത് അയാളുടെ ഒരദ്ധ്യാപകന്‍ റേഡിയോ ഡയഗ്നോസിസ് ഡോക്ടര്‍ ആയി അവിടെ ഡെപ്യുട്ടെഷനില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തി ന്റെ കാലാവധി തീരാറായി . അപ്പോള്‍ ആ പോസ്റ്റില്‍ മകന് നിയമനം കിട്ടുമെന്ന് അദ്ധ്യാപകന്‍ പറഞ്ഞു. അപ്രകാരം ഒരു അപേക്ഷ അവിടെ എഴുതി കൊടുക്കുവാനും പറഞ്ഞു. മൂന്നു വര്‍ഷം എംഡി ക്ക് പഠിച്ച കാര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അവസരം കിട്ടണമെന്ന് അവനു ആഗ്രഹം ഉണ്ടായി എന്നതു സ്വാഭാവികം തന്നെ. സാധാരണ ജുനിയര്‍ അസിസ്റ്റന്റ സര്‍ജന്മാര്‍ക്ക് കാഷ്വാലിറ്റിയിലിരുന്നു അടിപിടി കുത്ത് കേയ്സും മുറിവ് കെട്ടലും മാത്രമായി ജിവിതം കഴിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അയാള്‍ എം ഡി പരീക്ഷ കഴിഞ്ഞു ചെന്നപോള്‍ മറ്റൊരാള്‍ , എം.ബി. ബി.എസ്സ് മാത്രം ഉള്ള ഒരാള്‍ ആ പോസ്റ്റില്‍ കയറി കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തുപോയി കാണേണ്ടവരെ വേണ്ട രീതിയില്‍ കണ്ടതിന്റെ പ്രതിഫലം. ഏതായാലും സാധാരണ കാഷ്വാലിറ്റി ഡ്യുട്ടിയില്‍ ജീവിതം പാഴാക്കാന്‍ തയ്യാറല്ലാതിരുന്നത് കൊണ്ടു അയാള്‍ അവധി നീട്ടാന്‍ അപേക്ഷ എഴുതിക്കൊടുത്തു. ഇവിടെ തന്നെയുള്ള ഒരു പ്രൈവറ്റ് ആശുപത്രിയില്‍ ജോലിയില്‍ ചേര്‍ന്നു. 

 

എതായാലും ചേര്‍ന്ന ആശുപത്രിയില്‍ ആവശ്യമായ ഉപകരണങ്ങള്‍ എല്ലാം (എം ആര്‍ ഐ ഒഴിച്ച് ) ഉണ്ടായിരുന്നു. സര്‍വസാധാരണമായ എക്സ്റേ, അള്‍ട്റാ സൌണ്ട് സ്കാനര്‍, സി.റ്റി.സ്കാനര്‍ എല്ലാം അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു പഠിച്ചത് പ്രായോഗിക ജോലിയില്‍ ഉപയോഗിക്കാനും കഴിഞ്ഞു. നല്ല ഒരു സീനിയര്‍ സഹപ്രവര്‍ത്തകനുമായി ഒരുമിച്ചു അയാള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. പക്ഷെ ശമ്പളത്തിന്റെ കാര്യത്തില്‍ ചില കല്ലുകടി ഉണ്ടായി. അവര്‍ വാഗ്ദാനം ചെയ്ത ശമ്പളത്തുക മുഴുവന്‍ പല മാസവും ചെക്കായി കിട്ടിയത് കൊടുത്തപ്പോള്‍ പണമില്ല എന്ന് പറഞ്ഞു ബാങ്ക് മടക്കി. തിരികെ ചെന്ന് മാനേജരോട് ചോദിച്ചപ്പോള്‍ അയാള്‍  ഒരു വളിച്ച ചിരിയു മായി അയാളെ സമാധാനിപ്പിച്ചു. അധികം താമസിക്കാതെ പണം ആയി നല്കാമെന്നു പറഞ്ഞു. സഹപ്രവര്‍ത്തകരോടു ചോദിച്ചപ്പോള്‍ അവരുടെയും അനുഭവം വ്യത്യസ്ത മായിരുന്നില്ല. 

 

മറ്റൊരു സംഭവം അവിടെ ഒരു കിഡ്നി  ദാതാവിന്റെ പരിശോധനയിലായിരുന്നു. അള്‍ട്റാ സൌണ്ട് പരിശോധനയില്‍ കിഡ്നി  നല്കാന്‍ തയ്യാറായി വന്നയാള്‍ക്ക് ഒരു കിഡ്നിയില്‍ ഒരു കല്ലുണ്ടെന്നു കണ്ടു. അയാള്‍ കിഡ്നി ദാനം ചെയ്‌താല്‍ ആരോഗ്യ പ്രശ്നം ഉണ്ടാകും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ മകന്റെ സീനിയര്‍ അങ്ങനെയല്ല കുഴപ്പമൊന്നുമില്ല എന്നൊരു റിപ്പോര്‍ട്ടു കൊടുത്തു കൂടെ എന്ന് ചോദിച്ചു. ഏതായാലും സീനിയറിനെ പിണക്കാതെ മകന് പറഞ്ഞു എനിക്ക് ഒരു സംശയം തോന്നി , എന്നേ ഉള്ളൂ സാര്‍, നമുക്ക് ഒരു സി.റ്റി നോക്കി ഉറപ്പാക്കാം  എന്ന് പറഞ്ഞു. പിന്നെ സീനിയര്‍ ഒന്നും പറഞ്ഞില്ല, കാരണം  അള്‍ട്രാ  സൌണ്ടില്‍ തോന്നിയ സംശയം സിറ്റി യില്‍ വ്യക്തമാകും എന്നുറപ്പുള്ളതു  കൊണ്ടുതന്നെ. കിഡ്നി ദാനത്തില്‍ നിന്നുള്ള ലക്ഷങ്ങള്‍ തിരിമറികള്‍ അന്ന് പത്ര വാര്‍ത്തയായിരുന്നു. 

 

മറ്റൊരു അനുഭവം ചില നാട്ടിന്പുറങ്ങളിലെ ചെറിയ ആശുപത്രികളില്‍ വച്ചായിരുന്നു. പൊതുവേ സാമ്പത്തികമായി പിന്നോക്കം എന്ന് തോന്നിയ രോഗികള്‍ക്ക് മകന്‍ താരതമ്യേന വില കുറഞ്ഞ മരുന്ന് എഴുതി കൊടുത്തപ്പോള്‍ ആശുപത്രി അധികൃതര്‍ അവരുടെ ഫാര്‍മസിയിലുള്ള വില കൂടിയ മരുന്നുകള്‍ എഴുതാന്‍ നിര്‍ബന്ധിച്ചതായിരുന്നു  വെറും 80 പൈസയുടെ പാരസെറ്റമോളിനു പകരം 3 രുപയുടെ ഡോളോ തന്നെ കൊടുക്കു ന്നതെന്തിനാണ്? കൂടുതല്‍ കമ്മീഷന്‍ കിട്ടുന്ന മരുന്നുകള്‍ വാങ്ങി വച്ചു അതു തന്നെ ഡോക്ടര്‍മാരെ കൊണ്ടു എഴുതിച്ചു രോഗികള്‍ അറിയാതെ അവരെ ചൂഷണം ചെയ്യുന്ന രീതി. ഫാര്‍മസി കമ്പനികളുടെ പ്രലോഭനങ്ങള്‍ക്കു വഴങ്ങി വളരെ വില കൂടിയ മരുന്നുകള്‍ ആവശ്യത്തിനും അനാവശ്യത്തിനും എഴുതി കൊടുക്കുന്ന അപൂര്‍വ്വം ഡോക്ടര്‍മാര്‍  ഇന്നും ഉണ്ട് എന്നുള്ളത് വസ്തുതയാണല്ലോ. വീട്ടിലേക്കു ഫ്രിഡ്ജും മിക്സിയും കൂളറും മൊബൈല്‍ ഫോണും എത്തുന്നതു പോരാതെ ഇന്ഗ്ലണ്ടിലും അമേരിക്കയിലും പണം മുടക്കില്ലാതെ യാത്രകളും തരപ്പെടുത്താന്‍ വേണ്ടിയാണോ ഈ മരുന്നുകള്‍ എഴുതുന്നത്‌ എന്ന് സാധാരണക്കാര്‍ സംശയിക്കുന്നതിലെന്താണ് തെറ്റ്.?

 

ഇപ്പോള്‍ മിക്കവാറും എല്ലാ രോഗത്തിനും സ്കാനിംഗ് ഒരു അനുപേക്ഷണീയ രോഗനിര്‍ണയ മാര്‍ഗമായിട്ടുണ്ടല്ലോ. ഒരു ദിവസം മകന്‍ പറഞ്ഞു, അച്ഛാ ഒരു അള്‍ട്രാ സൌണ്ട് സ്കാനിംഗ് മെഷീന്‍ വാങ്ങിയാല്‍ വീട്ടില്‍ ഇരുന്നു അല്പം പണം ഉണ്ടാക്കാം എന്ന്. ചെറിയ ഒരു തുക ആദ്യം കൊടുത്താല്‍ യന്ത്രം കിട്ടും, ബാക്കി ലോണ്‍ ആയി തിരിച്ചടച്ചാല്‍ മതി. അപ്പോള്‍ ഞാന്‍ പറഞ്ഞു, നിനക്കു ഇപ്പോള്‍ കിട്ടുന്ന ശമ്പളം പോരാ എങ്കില്‍ ഞാന്‍ തരുന്നുണ്ട്, തല്‍ക്കാലം വീട്ടില്‍ വച്ച് പ്രാക്ടീസ് വേണ്ട എന്ന് നിരുത്സാഹപ്പെടുത്തി. അപ്പോള്‍ അയാള്‍ തമാശയായി പറഞ്ഞു മെഷീന്‍ വാങ്ങി വച്ചാല്‍ പോരാ, രോഗികളെ കിട്ടണം എങ്കില്‍ ഡോക്ടര്‍മാര്‍ക്ക് സ്കാനിംഗ് ഫീസിന്റെ ഒരംശം മാസാമാസം വീട്ടില്‍ എത്തിക്കണം. കട്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രതിഭാസം ഇപ്പോള്‍ ചില ലബോറട്ടറി പരിശോധനകള്‍ക്കു കൂടി ഉണ്ടെന്നു കേള്‍ക്കുന്നു. പാവം രോഗികള്‍ ഇന്ന് അച്ഛനെ സ്കാന്‍ ചെയ്യും നാളത്തേക്ക് അസുഖ ത്തിന് കുറവു തീര്‍ച്ചയായും ഉണ്ടാവും എന്ന് വിശ്വസിക്കുന്ന പാവം ബന്ധുക്കള്‍, അവരെയാണല്ലോ ഇവര്‍ വഞ്ചിക്കുന്നത് , കഷ്ടം ! പോസ്റ്റല്‍ ട്യൂഷന്‍ പഠിച്ച ഹോമിയോ ഡോക്ടര്‍മാര്‍ പോലും സ്കാനിങ്ങിനു എഴുതുന്ന കാലം, ട്യൂമറിനു  ചികിത്സിക്കുന്നുണ്ട്, ട്യൂമറിന്‍റെ വലിപ്പം അല്‍പ്പം കുറഞ്ഞിട്ടുണ്ട് എന്ന് എഴുതിക്കൊടുക്കണം എന്ന് ഫോണ്‍ ചെയ്യുന്ന വീരന്മാര്‍ വരെയുണ്ടത്രെ!! 

 

ഒരു വര്‍ഷം കഴിഞ്ഞു മകന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറി. റേഡിയോ ഡയഗ്നോസി സിന്റെ പുതിയ മേഖലയായ ഇന്‍റര്‍വെന്ഷണല്‍  റേഡിയോളജി ( Intervetional Radiology റേഡിയോളജി ഉപകരണത്തില്‍ കൂടി സ്ക്രീനില്‍ കാണുന്ന പ്രതി ബിംബത്തില്‍  നോക്കി രോഗിക്ക് ശസ്ത്രക്രിയയും മറ്റു ചികിത്സയും ചെയ്യുന്ന രീതി ) പ്രാക്ടീസ് ചെയ്യുന്നു ആശുപത്രിയിലേക്ക്. അവിടെ കാര്യങ്ങള്‍ കുറച്ചു കൂടി ചിട്ടയായി മാന്യമായി നടക്കുന്നതായി തോന്നി. അവിടെ കുറച്ചു നാള്‍ അയാള്‍ പ്രവര്‍ത്തിച്ചു, വിദേശത്ത് പരിശീലനത്തിന് പോകുന്നതുവരെ.

 

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?