46. മകന്റെ വിദേശ പരിശീലനവും ഫെല്ലോഷിപ്പും

 നമ്മുടെ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പാസാകുന്ന എല്ലാ കുട്ടികള്‍ക്കും  ബിരുദാനന്തരബിരുദം നേടാന്‍ ഉള്ള അവസരം കിട്ടാറില്ല. ശരാശരി 50,000 ഡോക്ടര്‍മാര്‍  ഒരു വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങുന്നു എന്നാണു കണക്കു. ഇവര്‍ക്കെല്ലാം ദേശീയസ്ഥാപനങ്ങളിലും സര്‍ക്കാര്‍ കോളേജിലും പ്രൈവറ്റ് കോളേജുകളിലും എല്ലാവര്‍ക്കും ബിരുദാനന്തര പഠനത്തിനു അവസരങ്ങള്‍ ഇല്ല. ഏറ്റവും അടുത്തുകിട്ടിയ കണക്കനുസരിച്ച് മെഡിക്കല്‍ പി ജി പ്രവേശനത്തിന് NEET 2022  പരീക്ഷയിലെ ചില  വിവരങ്ങള്‍ : റെജിസ്റ്റര്‍  ചെയ്ത  അപേക്ഷകര്‍ 1,75,063 , അല്ലോട്ട് ചെയ്തത് എം.ഡി. സീറ്റുകള്‍ 19,953, എം.എസ്. 10,821 ഡിപ്ലോമ  1979 , 1338 DNB യും ഉള്‍പ്പെടുന്നു.   നമ്മുടെ  ആള്‍ക്കാര്‍  പൊതുവെ  പിജി പരിശീലനം കിട്ടിയവരുടെ പുറകെയാണ്ചികിത്സ തേടിപോകുന്നത്.എന്നാല്‍ ഹൃദ്രോഗമായാലും മാനസികരോഗമായാലും ഉദരസംബന്ധ മായ രോഗമായാലും ആദ്യമേ സ്പെഷ്യലിസ്റ്റിന്റെ അടുത്തു പോകുന്നത് ആശാസ്യമല്ല. പണ്ടത്തെ അപ്പോത്തിക്കരിമാരെപ്പോലെ ഒരു കുടുംബഡോക്ടര്‍ക്ക് എന്താണസുഖം, അത് ചികിത്സിക്കാന്‍ ഒരു സ്പെഷ്യലിസ്റ്റിന്റെ ഉപദേശം തേടേണ്ട ആവശ്യമുണ്ടോ എന്നൊക്കെ പറയാന്‍ കഴിയും. ഇങ്ങനെയുള്ള ഡോക്ടര്‍മാരെയാണ് ( General Practitioner - GP) നമുക്ക് കൂടുതല്‍ ആവശ്യമെങ്കിലും സമൂഹം സ്പെഷ്യലിസ്റ്റുകളെമാത്രം അംഗീകരിക്കുന്നതു കൊണ്ടു ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍  ബിരുദാനന്തരബിരുദപഠനത്തിനു ശ്രമിക്കുന്നു. സാമ്പത്തികമായി ശേഷിയുള്ളവര്‍ വിദേശത്തുപോയി പഠിക്കുന്നു.

 

പൊതുവേ ബിരുദാനന്തര ബിരുദപഠനത്തിനു ഇവര്‍ വിദേശത്തു പോകുന്നത് യുകെയിലും അമേരിക്കയിലും ആണ്. യുകെയില്‍ മൂന്നോ നാലോ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കി നേടുന്ന റോയല്‍ കോളേജിലെ അംഗത്വം നമ്മുടെ എംഡി ക്കും എംഎസിനും തുല്യമായി കണക്കാക്കപ്പെടുന്നു. എംആര്‍സിപി ( M R C P : Member of Royal College of Physicians) എഫ്.ആര്‍.സി.എസ് (F R C S : Fellow of the Royal College of Surgeons ) എന്നിവയ്ക്കാണ് ഡിമാന്‍ഡ്. യുകെയിലെ ഇത്തരം പരിശീലനത്തിന് പ്രവേശനം ലഭിക്കുവാന്‍ ഒരു പ്രത്യേക പ്രവേശന പരീക്ഷയും ( PLAB : Professional and Linguistic Assessment Board Test) ഭാഷാ പ്രാവീണ്യം തെളിയിക്കാന്‍ IELTS (International English Language Testing System) പരീക്ഷയ്ക്കും നിശ്ചിത സ്കോര്‍ കിട്ടിയിരിക്കണം. 

 

PLAB മറ്റു രാജ്യങ്ങളില്‍ മെഡിസിന്‍ പഠിച്ചു യുകെയില്‍ ഉപരിപഠനത്തിനും പരിശീലനത്തിനും വരുന്നവര്‍ പാസായിരിക്കണം. ഇത് പാസ്സായി കഴിഞ്ഞവരെ നാഷണല്‍ ഹെല്‍ത്ത്  സര്‍വീസിന്റെ കീഴില്‍ ഉള്ള വിവിധ ആശുപത്രികളില്‍ പരിശീലനം കൊടുക്കുന്നു. മൂന്നോ നാലോ വര്‍ഷം  പരിശീലനകാലത്ത് പരീക്ഷകള്‍ എഴുതി പാസായാല്‍ അവര്‍ റോയല്‍ കോളേജിലെ അംഗത്വത്തിന് അര്‍ഹരാകുന്നു. എം ആര്‍ സി പി യോ, എഫ് ആര്‍ സി എസ്സോ കിട്ടുന്നു. സായിപ്പിന്റെ നാട്ടില്‍ നിന്ന് കിട്ടിയ ഡിഗ്രീ ആണെന്ന ഗമയും ഉണ്ട്. എംആര്‍സിപി എംഡി ക്കും എഫ് ആര്‍ സി എസ് എം എസ്സിനും  തത്തുല്യമായി കണക്കാക്കപ്പെടുന്നു. 

 

PLAB പരീക്ഷയുടെ ഒന്നാം ഭാഗം എഴുതാന്‍ യുകെ യ്ക്ക് പുറത്തും കേന്ദ്രങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ തന്നെ ന്യു ഡല്‍ഹി, ബോംബെ, കല്കട്ട, ചെന്നൈ, ബാംഗളൂര്‍  ,ഹൈദരാബാദ് എന്നിവിടങ്ങളിലെ ബ്രിട്ടീഷ് കൌണ്സി‍ലില്‍ പരീക്ഷ എഴുതാം . എന്നാല്‍ രണ്ടാം ഭാഗം എഴുതാന്‍ യുകെ യില്‍ പോകേണ്ടി വരും. സാമ്പത്തികമായി മുമ്പിലുള്ളവര്‍ പലരും ഇന്ത്യയില്‍ പി ജി പ്രവേശനം കിട്ടിയില്ലെങ്കില്‍ ഈ വഴി തിരഞ്ഞെടുക്കുന്നത് പതിവാണ്. 

 

അമേരിക്കയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ PLAB പോലെ എഴുതേണ്ട പരീക്ഷയാണ് USMLE ( United States Medical Licensing Examination). ഇതിലും അപേക്ഷകരുടെ മെഡിക്കല്‍ മേഖലയിലെ അറിവും അത് രോഗികളുടെ ചികിത്സയില്‍ പ്രയോഗിക്കാനുള്ള കഴിവും പരിശോധിക്കപ്പെടുന്നു. ഈ പരീക്ഷ മൂന്നു ഘട്ടം ആയിട്ടാണ് നടക്കുന്നത്. മൂന്നു ഘട്ടത്തിലും വിജയിയാകുന്നവരെ മാത്രമേ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. അമേരിക്കയിലേക്കുള്ള ഡോക്ടര്‍മാരുടെ വിസ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കേട്ടിട്ടുണ്ട്. പരീക്ഷയുടെ ആദ്യഘട്ടങ്ങള്‍ കഴിഞ്ഞ വര്‍ക്കുപോലും വിസ നിഷേധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. പൊതുവേ അമേരിക്കയിലെ മെഡിക്കല്‍ വിദ്യാഭ്യാസം നമ്മുടെതിനേക്കാള്‍ കുറെക്കൂടി ദീര്ഘമായ താണ് എന്ന് തോന്നുന്നു.. ആദ്യത്തെ ഡിഗ്രീക്ക് തന്നെ എട്ടു വര്‍ഷം വരെ പഠിക്കേണ്ടി വരുമത്രേ. പൊതുവേ നമ്മുടെ നാട്ടിലെ കുട്ടികള്‍ യുകെയിലെക്കാണു പോകാറുള്ളത്. ഒരു പക്ഷെ അമേരിക്കയിലേക്ക് നേരിട്ട് പോകാന്‍ ഉള്ള പ്രയാസം കൊണ്ടാവാം. 

 

ഞങ്ങളുടെ മകന്‍ പി ജി ചെയ്തു കഴിഞ്ഞത് കൊണ്ടു റോയല്‍ കോളേജു ഓഫ് റേഡിയോ ളജിസ്റ്റ് (Fellow of the Royal College of Radiologists ; FRCR) ലെ അംഗത്വം കിട്ടാന്‍ ശ്രമിക്കണമെന്നു പറഞ്ഞു. PLAB പരീക്ഷ പോലെ ഇതിനും രണ്ടു ഭാഗമായാണ് പരീക്ഷ എഴുതുന്നത്‌. ഒന്നാമത്തെ ഭാഗം പരീക്ഷ യുകെ യ്ക്ക് വെളിയില്‍ പല കേന്ദ്രങ്ങളിലും നടക്കുന്നുണ്ട് എങ്കിലും അന്ന് ഇതിന്റെ ഒരു ഭാഗത്തിനും ഇന്ത്യയില്‍ പരീക്ഷ എഴുതാന്‍ കഴിയുകയില്ല. അന്ന് ഒന്നുകില്‍ നേപ്പാളില്‍ പോകണം, അല്ലെങ്കില്‍  സിംഗപൂരില്‍. കുറച്ചു നാള്‍ ഞാന്‍ സിംഗപൂരില്‍ ജോലി ചെയ്തിരുന്നതുകൊണ്ടു ഞാന്‍ പറഞ്ഞു പരീക്ഷ എഴുതാന്‍ സിംഗപൂര്‍ തന്നെ തിരഞ്ഞെടുത്തു കൊള്ളൂ എന്ന്. എന്നാല്‍ അയാള്‍ എന്റെ കയ്യില്‍ നിന്ന് പണം വാങ്ങി പരീക്ഷയ്ക്ക് പോകുന്നതില്‍ വലിയ താല്പര്യം കാണിച്ചില്ല. ഏതായാലും പരീക്ഷ എഴുതണം, എന്ത് കൊണ്ടു സിംഗപൂരില്‍ ഏതെങ്കിലും ആശുപത്രി യില്‍ കുറച്ചുനാള്‍ പരിശീലനം ചെയ്തു കൂടാ എന്ന് അയാള്‍ക്കുതോന്നി. ഈ പരിശീലന ത്തിന് ഫെലോഷിപ്‌ എന്നാണു പറയുക. അയാള്‍ അയാളുടെ ബിരുദങ്ങളും പരിചയവും കാണിച്ചു സിംഗപൂരിലെ ഒരു ആശുപത്രിയില്‍ ഫെലോഷിപ്പിന് അപേക്ഷിച്ചു. ഒരു വര്‍ഷത്തെ ഫെല്ലോഷിപ്പും അവിടെ ചിലവിനും താമസത്തിനും ഉള്ള പണവും കിട്ടും. അങ്ങനെ അങ്കവും കാണാം താളിയും ഒടിക്കാം എന്ന രീതിയില്‍ അയാള്‍ സിംഗപൂരിനു പുറപെട്ടു. വര്‍ഷത്തിനിടയില്‍ FRCR ന്റെ പ്രാഥമിക പരീക്ഷ പാസായി. ഫൈനല്‍ പരീക്ഷ എഴുതാന്‍ യുകെയില്‍ പോകാന്‍ തയാറെടുത്തു വരികയായിരുന്നു. അതിനു വേണ്ടി യുകെയിലേക്ക് പോയെങ്കിലും ആദ്യത്തെ ശ്രമത്തില്‍ വിജയം കിട്ടിയില്ല. 

 

ഒന്നു രണ്ടു പ്രാവശ്യം യുകെയില്‍ പോയി കാര്യങ്ങള്‍ എല്ലാം മനസ്സിലായപ്പോഴാണ്‌ യുകെ യില്‍ ജോലി ചെയ്യാന്‍ FRCR പോലുള്ള പരീക്ഷ അത്യാവശ്യമില്ല എന്ന് അയാള്‍ക്ക് മനസ്സിലായത്‌. അവിടെ ജോലി ചെയ്യുവാന്‍ അപേക്ഷിക്കുന്ന ഒരാളിന്റെ വിദ്യാഭ്യാസവും പ്രവര്‍ത്തിപരിചയവും യുകെയില്‍ പഠിച്ച ജോലി ചെയ്യുന്ന ഒരു ഡോക്ടരുടേതിനു തത്തുല്യം ആയാല്‍ മതി. അതിനു വേണ്ടി അയാള്‍ ശ്രമം തുടങ്ങി. ഒരപേക്ഷകന്‍ ഇങ്ങനെ അംഗീകാരം കിട്ടിയാല്‍ സ്പെഷ്യലിസ്റ്റുകളുടെ കൂട്ടത്തില്‍ (Specialist Registry) പെടുത്തി കിട്ടും. അതുകഴിഞ്ഞാല്‍ ഒഴിവുകള്‍ വരുന്നതനുസരിച്ച്‌ അപേക്ഷിച്ച് ജോലിയില്‍ കയറാം. അതിനു വേണ്ടി അയാള്‍ കോഴിക്കോട്ടെ ജോലി ചെയ്ത രണ്ടാശുപത്രിയിലും സിംഗപൂരിലെ ആശുപത്രിയിലും ചെയ്ത ജോലിയുടെ വിശദമായ നാള്‍വഴി (daily log) ഉണ്ടാക്കേണ്ടിയിരുന്നു. സിംഗപൂരിലെ ആശുപത്രിയില്‍ എല്ലാ രേഖകളും കമ്പ്യുട്ടര്‍ വഴി ചെയുന്നത് കൊണ്ടു വിഷമം ഉണ്ടായില്ല. എന്നാല്‍ നമ്മുടെ ആശുപത്രികളില്‍ നിന്ന് കുറെയധികം ബുദ്ധിമുട്ടിയാണെങ്കിലും വിവരങ്ങള്‍ എല്ലാം തയ്യാറാക്കി അപേക്ഷ അയച്ചു. പ്രാഥമിക പരിശോധനക്കുശേഷം അയാളെ യുകെയില്‍ പ്രായോഗിക പരീക്ഷയ്ക്കും ഒരു വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു സെലക്ഷന്‍ ബോര്‍ഡിന്റെ മുമ്പിലും ഹാജരാകാന്‍ ആവശ്യപ്പെട്ടു. മനോരോഗവിദഗ്ദ്ധമാര്‍ വരെ ഉള്‍പ്പെട്ട പത്തിലധികം അംഗങ്ങളുള്ള ബോര്‍ഡിന്റെ മുമ്പില്‍ ഇന്‍റര്‍വ്യൂവിനു ഹാജരായി.നീണ്ട വാചാപരീക്ഷയ്ക്കും ഇന്റെര്‍വ്യൂവിനും ശേഷം അയാള്‍ സ്പെഷ്യലിസ്റ്റുകളുടെ രെജിസ്റ്ററില്‍ കയറി കൂടുക തന്നെ ചെയ്തു. അതായത് യുകെയില്‍ റേഡിയോ ഡയഗ്നോസിസ് ഡോക്ടറായി പ്രവര്‍ത്തിക്കാനുള്ള വിദ്യാഭ്യായോഗ്യതയും പ്രവൃത്തി പരിചയവും അയാള്‍ക്കുള്ളതായി അംഗീകരിക്കപ്പെട്ടു.

 

അധികം താമസിയാതെ അയാള്‍ക്ക് സ്കോട്ട് ലണ്ടിലെ  ഗ്ലാസ്ഗോ നഗരത്തിനടുത്തുള്ള ഒരാശുപത്രിയില്‍ റേഡിയോളജി കണ്സള്‍ട്ടന്‍റ് ആയി ജോലി കിട്ടുകയും ചെയ്തു. പൂര്‍ണമായും നിരന്തരപരിശ്രമവും ദൈവാധീനവും ഒന്നുകൊണ്ടു മാത്രമാണ് ഞങ്ങളുടെ മകന് ഈ അംഗീകാരം കിട്ടിയത്. അവിടെ ചെന്നിട്ടു താമസിയാതെ FRCR ന്റെ ബാക്കി ഭാഗവും എഴുതിയെടുത്തു. എംഡി യ്ക്ക് പഠിക്കുമ്പോള്‍ DNB പാസായത് ഇതിനു വളരെ സഹായിച്ചു, സിംഗപൂരിലെ പ്രവൃത്തി പരിചയവും കോഴിക്കോട്ടു അയാള്‍ ജോലി ചെയ്തിരുന്ന ആശുപത്രികളിലെ സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സഹകരണവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. 

ചില വിവരങ്ങള്‍ക്ക് അവലംബം :

https://medical.prepladder.com/blog/226-number-of-seats-under-neet-pg-2017.html

http://www.gmc-uk.org/doctors/plab.asp

http://www.usmle.org/

https://www.rcr.ac.uk/clinical-oncology/examinations/first-frcr-examination

 

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?